ഓൺലൈൻ ചൂതാട്ടത്തിനായി ബാങ്ക് ലോക്കറിൽ നിന്നും മൂന്നരക്കോടി വില വരുന്ന സ്വർണ്ണം മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ ​

ബംഗളൂരു: ഓൺലൈൻ ചൂതാട്ടത്തിനായി ബാങ്ക് ലോക്കറിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ഗിരിനഗർ ശാഖയിലെ ബംഗളൂരു ഇന്ത്യൻ ബാങ്കിലെ ഡെപ്യൂട്ടി മാനേജർ കിരൺ കുമാറാണ് പിടിയിലായത്. മൂന്നരക്കോടിയിലധികം വില വരുന്ന സ്വർണ്ണമാണ് ഇയാൾ ബാങ്കിൽ നിന്നും മോഷ്ടിച്ചത്.

ഓൺലൈൻ ചൂതാട്ടത്തിനായി വായ്പയെടുത്ത 60 ലക്ഷം രൂപ തിരിച്ചടക്കാനാവതെ വന്നപ്പോഴാണ് കിരൺ ബാങ്ക് ലോക്കറിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. തവണകളായി ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം ഉപയോഗിച്ച് കിരൺ തന്റെ കടം വീട്ടുകയായിരുന്നു എന്ന് പൊലീസിൽ ​മൊഴി നൽകിയിട്ടുണ്ട്. ആറ് മാസം മുമ്പാണ് തോയജാക്ഷി എന്ന വ്യക്തി ഇന്ത്യൻ ബാങ്കിൽ നിന്ന് സ്വർണം പണയം വെച്ച് വായ്‌പ എടുത്തത്. മുഴുവൻ തുകയും നൽകി പണയം വെച്ച ആഭരണങ്ങൾ തിരികെ വാങ്ങിയപ്പോഴാണ് ചിലത് നഷ്‌ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ ബാങ്ക് മാനേജരെ വിവരം അറിയിച്ചു. പിന്നീട് തട്ടിപ്പ് പുറത്തറിഞ്ഞ ബാങ്ക് മാനേജറാണ് പൊലീസിൽ പരാതി നൽകിയത്.

മേലുദ്യോഗസ്ഥരെ അറിയിക്കാതെ കിരൺ ബാങ്കിൽ നിന്നും സ്വർണ്ണം എടുത്ത് പണയം വെച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ ചൂതാട്ടത്തിനായി കിരൺ സ്വർണ്ണം ചെലവഴിച്ചതായി കണ്ടെത്തി. ഒരു വർഷത്തിനിടെ 207 പേരുടെ സ്വർണ്ണമാണ് കിരൺ പണയം വെച്ചത്. മൊത്തം 2.783 കിലോയോളം സ്വർണ്ണം പ്രതി മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട 700 ഗ്രാം സ്വർണ്ണം പൊലീസ് കണ്ടെത്തി. ബാക്കി സ്വർണ്ണം ലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് കസ്റ്റഡിയിലുള്ള കിരണിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ബാങ്കിൽ സ്വർണ്ണം സൂക്ഷിക്കുന്നവർ തങ്ങളുടെ വസ്തുക്കൾ ബാങ്കിൽ തന്നെ ഉണ്ടോ എന്ന് ഉറപ്പു വരുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Bengaluru Bank Staffer Steals 2.7 Kg Gold From Locker To Fund Online Betting; Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.