വിശാഖപട്ടണം: ടാറ്റനഗർ-എറണാകുളം എക്സ്പ്രസിലുണ്ടായ തീപിടിത്തിൽ ഒരാൾ മരിച്ചു. ആന്ധ്രയിൽവെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചു.
തിങ്കളാഴ്ച പുലർച്ചെ യെലമാൻചില്ലി റെയിൽവേ സ്റ്റേഷന് സമീപം അനകാപള്ളിയിൽ വെച്ചാണ് 18189 ടാറ്റനഗർ-എറണാകുളം എക്സ്പ്രസിന് തീപിച്ചത്. ലോക്കോ പൈലറ്റുമാരാണ് ആദ്യം തീകണ്ടത്. അവർ ഉടൻ തന്നെ ട്രെയിൻ നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു ബി. 1, എം.1 കോച്ചുകളാണ് കത്തിനശിച്ചത്. ബി.1 കോച്ചിൽ നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോച്ചിലുള്ളവരെ അതിവേഗം ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ബി1 കോച്ചിന്റെ ബ്രേക്കിൽ നിന്നുണ്ടായ തീയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
കത്തിനശിച്ച കോച്ചുകളിലെ യാത്രക്കാരെ ബസുകളിൽ സമീപത്തെ സ്റ്റേഷനിൽ എത്തിച്ച ശേഷം പുതിയ എ.സി കോച്ചുകൾ ട്രെയിനിൽ ഘടിപ്പിച്ച ശേഷം യാത്ര തുടരുകയാണ്.
ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചതെന്നാണ് വിവരം. രണ്ട് ഫോറൻസിക് ടീമുകൾ തീപിടിത്തമുണ്ടായ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. എന്തുകൊണ്ടാണ് തീപിടിത്തമുണ്ടായതെന്ന് പരിശോധനകൾക്ക് ശേഷം മാത്രമേ പറയാനാവുവെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും ആന്ധ്ര ആരോഗ്യമന്ത്രിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.