ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സി.ബി.ഐക്കെതിരെ കടുത്ത വിമർശനവുമായി കോടതി. റൗസ് അവന്യു കോടതിയിലെ സ്‍പെഷൽ ജഡ്‍ജി ജിതേന്ദ്ര സിങ്ങാണ് ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ കേസിലെ 23 പ്രതികളെയും കുറ്റമുക്തരാക്കിയത്. കേസിൽ സൗത്ത് ഗ്രൂപ്പെന്ന് ആവർത്തിച്ചുള്ള പദപ്രയോഗത്തെ കോടതി വിമർശിച്ചു.
ചില പ്രതികളെക്കുറിച്ച് വിവരിക്കാൻ ഒരു മേഖലയെ തരംതിരിച്ച് പരാമർശിക്കുന്നത് സ്വേച്ഛാപരവും അനാവശ്യവുമാണ്. മനഃപൂർവം ആവർത്തിച്ച് അത്തരം പദപ്രയോഗങ്ങൾ നടത്തിയതിൽ ജഡ്‍ജി കടുത്ത അതൃപ്തി പ്രകടമാക്കി. നിയമപരമായ അടിത്തറയില്ലാത്ത അത്തരം പ്രയോഗങ്ങൾ ക്രിമിനൽ നിയമ ചട്ടക്കൂടുമായി പൊരുത്തപ്പെടുന്നതല്ല. മറ്റു പ്രതികളെ വിവരിക്കാൻ നോർത്ത് ഗ്രൂപ് എന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വസ്തുതാപരമായ തെളിവിലെ ഊന്നലിൽനിന്ന് വ്യതിചലിച്ച് അനാവശ്യമായ മുൻവിധിക്ക് ഇടയാക്കുന്ന തരംതിരിക്കൽ പാടില്ലെന്ന് താക്കീത് നൽകി.
മേഖല തിരിച്ചുള്ള ലേബലിങ് ഒഴിവാക്കണം. തെളിവിലാണ് ഊന്നൽ നൽകേണ്ടത്, പ്രതി ആരാണ്, അയാൾ എവിടെനിന്ന് വരുന്നു എന്നതല്ല പ്രധാനം. ഇത്തരം പ്രയോഗങ്ങൾ നിയമ നടപടിക്രമങ്ങളുടെ യുക്തിക്ക് നിരക്കുന്നതല്ല. നീതി നിർവഹണം നിഷ്പക്ഷമായി നടക്കുന്നതിന് അത് ഒഴിവാക്കണം. കുറ്റപത്രവും അന്വേഷണ റിപ്പോർട്ടുകളും തയാറാക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധയും സംയമനവും പുലർത്തണമെന്ന് കോടതി ഓർമിപ്പിച്ചു.
2021-22 സാമ്പത്തിക വർഷം ആം ആദ്മി പാർട്ടി സർക്കാർ നടപ്പാക്കിയ ഡൽഹി മദ്യനയം ഡൽഹിയിലെ മദ്യവ്യാപാരം കുത്തകവത്കരിക്കാനുണ്ടാക്കിയതാണെന്നും അതിനായി ആപ് നേതാക്കൾ കൈക്കൂലി വാങ്ങിയെന്നും ആരോപിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സമർപ്പിച്ച പരാതിയിലാണ് സി.ബി.ഐ കേസ് രജിസ്റ്റർചെയ്തത്. അതേ തുടർന്ന് മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റും നടന്നു. കേസിൽ മനീഷ് സിസോദിയ എട്ടാം പ്രതിയും കെ. കവിത 17ാം പ്രതിയും അരവിന്ദ് കെജ്രിവാൾ 18ാം പ്രതിയുമായിരുന്നു.കെജ്രിവാൾ 156 ദിവസവും മനീഷ് സിസോദിയ 530 ദിവസവും ജയിലിലായിരുന്നു.
കേസ് അന്വേഷിച്ച സി.ബി.ഐ ഓഫിസർക്കെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവ്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാറിന്റെ മദ്യനയത്തിനെതിരെ മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച സി.ബി.ഐ ഓഫിസർക്കെതിരെ വകുപ്പുതല നടപടിക്ക് ഡൽഹി കോടതി ഉത്തരവിട്ടു. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ നേതാവ് സഞ്ജയ് സിങ് എം.പി, മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത തുടങ്ങി 23 പേരെയും കുറ്റമുക്തരാക്കിയ വിധിയിലാണ് റോസ് അവന്യൂ പ്രത്യേക സി.ബിഐ കോടതി ജഡ്‍ജി ജിതേന്ദ്ര സിങ്ങിന്റെ നിർദേശം.
ഒരു അടിസ്ഥാനവുമില്ലാതെ സർക്കാർ ഉദ്യോഗസ്ഥനായ കുൽദീപ് സിങ്ങിനെ ഒന്നാം പ്രതിയാക്കിയതാണ് സി.ബി.ഐ ഓഫിസർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടതിന് ഒരു കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. കുൽദീപ് സിങ്ങിനെതിരെ ഒരു തെളിവ് പോലും കണ്ടെത്താനായില്ലെന്നും എന്നിട്ടും മുൻകൂട്ടിയുണ്ടാക്കിയ ആഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയാക്കിയെന്നും ജഡ്‍ജി തുടർന്നു. കുറ്റപത്രത്തിൽ സാക്ഷികളാക്കിയ മുൻ ഡൽഹി എക്സൈസ് കമീഷണർ അർവ ഗോപി കൃഷ്ണ, മുൻ ഡൽഹി ഡെപ്യൂട്ടി എക്സൈസ് കമീഷണർ ആനന്ദ് കുമാർ തിവാരി എന്നിവരെ പ്രതിപ്പട്ടികയിലും ചേർത്ത സി.ബി.ഐ ഓഫിസറുടെ നടപടിയും കോടതി ചോദ്യംചെയ്തു. ഇത് കേവലം നടപടിക്രമത്തിലെ തെറ്റ് മാത്രമല്ല, പ്രോസിക്യൂഷൻ ആഖ്യാനത്തിന് അനുസൃതമായ നിയമവിരുദ്ധമായ നീക്കമായിരുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.