ന്യൂഡൽഹി: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണം മുഖ്യന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. നാല് ദിവസത്തിനകം സ്ഥാനാർഥി നിർണയത്തിന്റെ വിവരം ലഭ്യമാകുമെന്നും മാർച്ച് ആദ്യവാരത്തോടെ കേരളത്തിലെ എല്ലാ സ്ഥാനാർഥികളുടെയും പട്ടിക തയാറാകുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ന്യൂഡൽഹി എ.കെ.ജി ഭവനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബേബി അറിയിച്ചു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 24ന് ഡൽഹി രാംലീല മൈതാനിയിൽ കുറ്റൻ റാലി നടത്തുമെന്നും അതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ജനാക്രോശ് ജാഥകൾ’ നടത്തുമെന്നും ബേബി പറഞ്ഞു.
ഒരുകാലത്തും സി.പി.എം മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാറില്ലെന്നും ഭൂരിപക്ഷം ലഭിച്ചശേഷം തീരുമാനിക്കാറാണെന്നും എന്നാൽ പ്രചാരണം പിണറായി വിജയൻ നയിക്കുമെന്നും ബേബി വ്യക്തമാക്കി. കേരളത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ സംസ്ഥാനതലത്തിലും ജില്ലതലത്തിലും നടക്കുകയാണ്. ഓരോ നിയമസഭാ മണ്ഡലത്തിലെയും പ്രവർത്തകരുടെ അഭിപ്രായം അറിഞ്ഞ ശേഷം പി.ബിയുടെ അംഗീകാരത്തോടുകൂടിയായിരിക്കും സ്ഥാനാർഥി നിർണയം. സ്ഥാനാർഥി നിർണയത്തിൽ പ്രായപരിധി നോക്കില്ല. വിജയസാധ്യത മാത്രം പരിഗണിച്ചാലും പോരാ. ഒരു മണ്ഡലത്തിൽതന്നെ ഒന്നിലധികം പേർക്ക് വിജയ സാധ്യത കാണും. പരിചയസമ്പന്നർക്കൊപ്പം യുവാക്കൾ, സ്ത്രീകൾ, പാർശ്വവത്കൃതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് പ്രാതിനിധ്യം നൽകും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പി.ബി വിലയിരുത്തി.
കോൺഗ്രസ് സഖ്യത്തിൽ അസമിൽ കിട്ടിയത് രണ്ട് സീറ്റ്
അസമിൽ കോൺഗ്രസ് സഖ്യത്തിൽ മത്സരിക്കുന്ന സി.പി.എമ്മിന് രണ്ട് സീറ്റുകളാണ് ഇതുവരെ അനുവദിച്ചുകിട്ടിയതെന്നും കൂടുതൽ കിട്ടാനുള്ള ചർച്ച തുടരുകയാണെന്നും കൂടുതൽ കിട്ടിയേക്കുമെന്നും ബേബി പറഞ്ഞു. 10 സീറ്റുകളിലധികം സി.പി.എം ചോദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ബേബി മറുപടി നൽകി. ന്യൂനപക്ഷങ്ങൾക്കെതിരെ അസം മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ അടക്കം വിഷയമാക്കിയാകും സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുക.
കോൺഗ്രസ് സഖ്യമില്ലാത്ത ബംഗാളിൽ ഇടതുമുന്നണി
കോൺഗ്രസ് ഇടതുപക്ഷവുമായി സഖ്യം വേണ്ടെന്നുവെച്ച പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തെ നേരിടാൻ ഇടതുമുന്നണി വിശാലമാക്കുമെന്ന് ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യമെന്നത് ഇരുകൂട്ടരും മനസ്സുവെച്ചാൽ മാത്രം സാധ്യമാകുന്നതാണെന്ന് കോൺഗ്രസിന്റെ വിമുഖതയോട് ബേബി പ്രതികരിച്ചു.
സി.പി.ഐ (എം.എൽ) അടക്കമുള്ള ഇടതുമുന്നണിയിലില്ലാത്ത ഇടതുപാർട്ടികളെ കൂട്ടി ഇടത് സഖ്യം വിശാലമാക്കും. എസ്.യു.സി.ഐയുമായും ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.