ബംഗളൂരു: കർണാടകയിലെ ന്യൂനപക്ഷ വിഭാഗത്തിലെ പിഎച്ച്.ഡി, എം.ഫിൽ വിദ്യാർഥികളുടെ ഫെലോഷിപ്പ് തുക വെട്ടിക്കുറച്ച് സർക്കാർ. നിലവിലുള്ള തുകയിൽ 66 ശതമാനം കുറവുവരുത്തിയ ബി.ജെ.പി സർക്കാറിെൻറ തീരുമാനം ന്യൂനപക്ഷ വിഭാഗത്തിലെ ഗവേഷക വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാകും.
നിലവിൽ മാസത്തിൽ നൽകുന്ന 25,000 രൂപയുടെ ഫെലോഷിപ്പ് 8,333 രൂപയായാണ് കുറച്ചത്. കോവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഫെലോഷിപ്പ് തുക കുറച്ചതെന്നാണ് സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റ് അധികൃതർ വിശദീകരിക്കുന്നത്. കർണാടക സർക്കാറിെൻറ ന്യൂനപക്ഷ ഡയറക്ടറേറ്റിെൻറ പദ്ധതിയിൽ വിവിധ സർവകലാശാലകളിലായി ഗവേഷണം നടത്തുന്ന 250ലധികം വിദ്യാർഥികളെ തീരുമാനം ദോഷകരമായി ബാധിക്കും.
തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ ക്ഷേമ മന്ത്രി ശ്രീമന്ത് പാട്ടീലിനെ കാണാൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടൊപ്പം മൂന്നു വർഷത്തിനുള്ളിൽ പിഎച്ച്.ഡി പൂർത്തിയാക്കിയില്ലെങ്കിൽ 12ശതമാനം പലിശ കൂടി ചേർത്ത് ഫെലോഷിപ്പ് തുക മുഴുവൻ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവും ന്യൂനപക്ഷ ഡയറക്ടറേറ്റ് പുറത്തിറക്കി.
തീരുമാനത്തിനെതിരെ ഗവേഷകരുടെ കൂട്ടായ്മ മുൻ മന്ത്രിയും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.