ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും ഭരണകൂടങ്ങൾ രേഖപ്പെടുത്താത്ത പശ്ചാത്തലത്തിൽ കൃത്യമായി രേഖപ്പെടുത്താൻ പോർട്ടൽ ഒരുക്കി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ).
ബുധനാഴ്ച ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിയമവിദഗ്ധരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിലാണ് ‘എ.പി.സി.ആർ ഹേറ്റ് ക്രൈം ട്രാക്കർ’ വെബ്സൈറ്റ് പുറത്തിറക്കിയത്.
വിദ്വേഷ ആക്രമണങ്ങളും പരാമർശങ്ങളും എവിടെ നടന്നു, എപ്പോൾ നടന്നു, ആരു നടത്തി തുടങ്ങിയുള്ള കാര്യങ്ങൾ ഗൂഗ്ൾ ഫോം വഴി വ്യക്തികൾക്ക് നൽകാം. ഇവ അന്വേഷിച്ച് സ്ഥിരീകരിച്ച ശേഷം വെബ്സൈറ്റിൽ ഉൾപ്പെടുത്തും. നിലവിൽ 2014 മുതൽ നടന്ന വിദ്വേഷ ആക്രമണങ്ങളും വിദ്വേഷ പരാമർശങ്ങളും മാധ്യമങ്ങളിൽ വന്ന വാർത്തകൾ വഴി വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആം ആദ്മി പാർട്ടി രാജ്യസഭ എം.പി സഞ്ജയ് സിങ്, ആർ.ജെ.ഡി രാജ്യസഭ എം.പി മനോജ് ഝാ, സുപ്രീംകോടതി അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, പ്രശാന്ത് ഭൂഷൺ, ആക്ടിവിസ്റ്റുകളായ ഹർഷ് മന്ദർ, അപൂർവാനന്ദ് തുടങ്ങി പ്രമുഖരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.