ഗാസിയാബാദിൽ എ.ടി.എം വാന്‍ ആക്രമിച്ച് ലക്ഷങ്ങൾ കവർന്നു

ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എ.ടി.എം വാൻ ലക്ഷ്യമിട്ട് വൻ കവർച്ച. തോക്കുധാരികളായ അക്രമി സംഘം ഡ്രൈവറെ ബന്ദിയാക്കിയ ശേഷം ലക്ഷക്കണക്കിന് രൂപയുമായി കടന്നുകളയുകയായിരുന്നു. 'ഏവൻ ഇന്ത്യ' എന്ന ധനകാര്യ സേവന സ്ഥാപനത്തിലെ ജീവനക്കാർ നഗരത്തിലെ വിവിധ എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം.

അഞ്ച് എ.ടി.എമ്മുകളിൽ പണം നിറച്ച സംഘം ആറാമത്തെ മെഷീനിൽ പണം നിക്ഷേപിക്കാനായി എൻ.എച്ച്-9-ലെ വിജയനഗർ ബൈപാസിന് സമീപം വണ്ടി നിർത്തിയപ്പോഴാണ് സംഭവം. ഈ സമയം ഡ്രൈവറെ തോക്കു ചൂണ്ടി കീഴ്പ്പെടുത്തി വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയ ശേഷം വാനുമായി അക്രമികൾ കടന്നുകളയുകയായിരുന്നു. ഏകദേശം 20 ലക്ഷം രൂപയോളം വാനിൽ ഉണ്ടായിരുന്നതായാണ് വിവരം.

പട്ടാപകൽ തിരക്കേറിയ ഹൈവേയിൽ നടന്ന ഈ സാഹസിക കവർച്ച യാത്രക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വിവരം അറിഞ്ഞയുടൻ പൊലീസ് ജില്ലയിലുടനീളം ജാഗ്രതാ നിർദേശം നൽകുകയും വിവിധയിടങ്ങളിൽ പരിശോധന കർശനമാക്കുകയും ചെയ്തു. അന്വേഷണത്തിൽ മസൂരി പൊലീസ് സ്റ്റേഷൻ പരിധിയിലെ കുശാലിയ എന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ക്യാഷ് വാൻ കണ്ടെത്തി. എന്നാൽ വാനിലുണ്ടായിരുന്ന പണവുമായി പ്രതികൾ രക്ഷപ്പെട്ടിരുന്നു. കവർച്ച നടന്ന സ്ഥലത്തിനും വാഹനം കണ്ടെത്തിയ സ്ഥലത്തിനും ഇടയിലുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കേസ് അന്വേഷിക്കുന്നതിനായി എട്ടംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി സിറ്റി സോൺ ഡെപ്യൂട്ടി കമ്മീഷണർ ധവാൽ ജയ്‌സ്വാൾ അറിയിച്ചു. `സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിച്ചുവരികയാണ്. കൂടാതെ ഡ്രൈവറെയും ക്യാഷ് മാനേജ്‌മെന്റ് കമ്പനിയിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്. വാനിൽ കൃത്യം എത്ര തുക ഉണ്ടായിരുന്നു എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു' അദ്ദേഹം കൂട്ടിചേർത്തു. ഹൈവേകളിലെ സുരക്ഷയെയും പണം കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളെയും കുറിച്ച് ഈ സംഭവം വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉറപ്പുനൽകി.

Tags:    
News Summary - Lakhs stolen as ATM van is attacked in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.