ഭോപ്പാൽ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലപ്പെടുത്താൻ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ആർ.എസ്.എസ് നേതാവ് കുന്ദൻ ചന്ദ്രാവത് അറസ്റ്റിൽ. ഉജ്ജൈനിൽ നിന്ന് ഇന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇൗ മാസം മൂന്നിന് ഉജ്ജൈനിലെ ശഹീദ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബി.ജെ.പി എം.പി ചിന്താമണി മാളവ്യ, എം.എല്‍.എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചന്ദ്രാവത് വിവാദ പ്രസ്താവന നടത്തിയത്.
പിണറായിയെ വധിക്കുന്നവർക്ക് തെൻറ സ്വത്ത് വിറ്റിട്ടായാലും ഒരു കോടി രൂപ നൽകുമെന്നും 300 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പകരമായി മൂന്നു ലക്ഷം കമ്യൂണിസ്റ്റ് തലകള്‍ ഭാരതമാതാവിന് കാണിക്കയായി സമര്‍പ്പിക്കുമെന്നുമാണ് ഇയാൾ പ്രഖ്യാപിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് ആർ.എസ്.എസ് ഇയാളെ പുറത്താക്കുകയും ആർ.എസ്.എസിെൻറ എല്ലാ സംഘടന പദവികളിൽ നിന്നും ഇയാളെ നീക്കം ചെയ്യുകയുമുണ്ടായിരുന്നു.
പിന്നാലെ പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി ചന്ദ്രാവത് പ്രസ്താവന ഇറക്കി. ആര്‍.എസ്.എസുകാരുടെ കൊലപാതകത്തില്‍ ദുഖിതനായിരുന്നതിനാലാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്‍െറ വിശദീകരണം. ചന്ദ്രാവതിന്‍െറ പ്രസ്താവന പുച്ഛിച്ച് തള്ളുന്നതായാണ് പിണറായി വിജയൻ ഇതേകുറിച്ച് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.