ന്യൂഡൽഹി: ആന എഴുന്നള്ളിപ്പിന് കേരള ഹൈകോടതി ഏർപ്പെടുത്തിയ നിയന്ത്രണം സ്റ്റേ ചെയ്ത നടപടി പിൻവലിക്കാതെ സുപ്രീംകോടതി. സ്റ്റേ നീക്കാനുള്ള അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന മൃഗസ്നേഹി സംഘടനയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ദേവസ്വങ്ങൾക്ക് അനുകൂലമായുള്ള ഹൈകോടതി ഉത്തരവിന്മേൽ സുപ്രീംകോടതി പുറപ്പെടുവിച്ച സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് സംഘടന ഹരജിയുമായെത്തിയത്.
അടുത്തമാസം നാലിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹരജി സുപ്രീംകോടതി പരിഗണിക്കുമ്പോൾ തങ്ങളുടെ ഹരജിയും അതിനൊപ്പം കേൾക്കാൻ ഉത്തരവിടണമെന്ന് സംഘടനയുടെ അഭിഭാഷക ആവശ്യപ്പെട്ടപ്പോൾ ദേവസ്വങ്ങൾക്കായി ഹാജരായ അഭിഭാഷകൻ എം.ആർ. അഭിലാഷ് എതിർത്തു. കേരളത്തിൽ ശിവരാത്രി ഉൾപ്പെടെ ഉത്സവങ്ങൾ വരാനിരിക്കെ അവ തടസ്സപ്പെടുത്താനാണ് നീക്കമെന്ന് അഭിലാഷ് വാദിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒരുത്തരവും ഇപ്പോഴിറക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെ പേർക്ക് പരിക്കേറ്റെന്നും ബോധിപ്പിച്ച സംഘടനയോട് ഇക്കാര്യം അടിയന്തരമായി പരിഗണിക്കാൻ ഹൈകോടതിയെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.