ന്യൂഡൽഹി: കഴിഞ്ഞദിവസമാണ് ഗുജറാത്തിൽനിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. കോവിഡിനെ പ്രതിരോധിക്കുമെന്ന വിശ്വാസത്തിൽ നിരവധി പേർ പശുവിെൻറ ചാണകവും മൂത്രവുമെല്ലാം ശരീരത്തിൽ പുരട്ടുന്നതായിരുന്നു അതിലെ ഉള്ളടക്കം. നിലത്തിരിക്കുന്ന ആളുകൾ ബക്കറ്റുകളിലാക്കിയ ചാണകവും ഗോമൂത്രവും കലർന്ന മിശ്രിതം ദേഹത്തുപുരട്ടുന്നതും പശുക്കൾക്ക് ചുറ്റും നടക്കുന്നതും ഇതിൽ കാണാമായിരുന്നു.
കഴിഞ്ഞ വർഷം കോവിഡിൽനിന്ന് രക്ഷപ്പെടാൻ ഈ പരിശീലനം സഹായിച്ചതായി ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിലെ അസോസിയേറ്റ് മാനേജർ ഗൗതം മനിലാൽ ബോറിസ ഇൗ വിഡിയോയിൽ പറയുന്നുണ്ട്. 'ഡോക്ടർമാർ പോലും ഇവിടെ വരുന്നുണ്ടെന്നും ഈ ചികിത്സ പ്രതിരോധശേഷി വർധിപ്പിച്ച് ഭയമില്ലാതെ രോഗികളുടെ അടുത്തേക്ക് പോകാമെന്ന് അവർ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അഹമ്മദാബാദിന് സമീപമുള്ള ശ്രീ സ്വാമിനാരായൺ ഗുരുകുൽ വിശ്വവിദ്യ പ്രതിഷ്ഠനം ഗോശാലയിലാണ് ആളുകൾ ചാണകവും മൂത്രവും ചേർത്ത് ശരീരത്തിൽ പുരട്ടുകയും പശുക്കളെ കെട്ടിപ്പിടിക്കുകയും യോഗ പരിശീലിക്കുകയും ചെയ്യുന്നത്.
അതേസമയം, ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും ഇത് ചിലപ്പോൾ ഗുരുതരമായ ബ്ലാക്ക് ഫംഗസിന് കാരണമാകാമെന്നും ഡോക്ടർമാർ പറയുന്നു. 'തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ധാരണകളെ സംബന്ധിച്ചിടത്തോളം, ചാണകം കോവിഡിനെ പ്രതിരോധിക്കുകയോ സുഖപ്പെടുത്തുകയോ ചെയ്യുന്നുവെന്ന അവകാശവാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. രോഗലക്ഷണങ്ങൾക്കാണ് ചികിത്സ നൽകുന്നത്. മാസ്ക ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ് അണുബാധ തടയാനുള്ള ഏക മാർഗം' -ഗാസിയാബാദിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ പൾമോണോളജിസ്റ്റ് ഡോ. ഗ്യാൻ ഭാരതി വ്യക്തമാക്കുന്നു.
'ചാണകത്തിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയില്ല. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത്തരം കിംവദന്തികൾക്ക് മുന്നിൽ ആളുകൾ വീഴരുത്. ഇത് ബ്ലാക്ക് ഫംഗസ് അണുബാധ, മ്യൂക്കോമൈക്കോസിസ് എന്നിവക്ക് കാരണമാകാം. അതിനാൽ ഇത് പ്രോത്സാഹിപ്പിക്കരുത്. പ്രതിരോധ കുത്തിവെപ്പ് നടത്തുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക എന്നിവയാണ് മഹാമാരി കൈകാര്യം ചെയ്യാനുള്ള ഏക മാർഗം' -ഷാലിമാർ ബാഗിലെ ഫോർട്ടിസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വികാസ് മൗര്യ കൂട്ടിച്ചേർത്തു.
अब इस पर हँसे या रोएं... pic.twitter.com/NJIbiXmSoX
— Akhilesh Yadav (@yadavakhilesh) May 12, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.