നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നത് രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് വലിയ അനിശ്ചിതത്വത്തിലേക്ക് തള്ളവിട്ടത്. പരീക്ഷാ അട്ടിമറിക്കും വിദ്യാർത്ഥികളുടെ മാനസിക പ്രയാസങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറുമ്പോൾ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറയുകയാണ് നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആര്യൻ ഗുപ്ത. പരീക്ഷ റദ്ദാക്കിയെന്ന വാർത്ത കേട്ടപ്പോൾ താൻ വല്ലാതെ തകർന്നുപോയെന്നും ഒരുപാട് കരഞ്ഞുവെന്നും ആര്യൻ ഓർത്തെടുക്കുന്നു.
പരീക്ഷ റദ്ദാക്കിയതിന് ശേഷമുള്ള ദിവസങ്ങളിൽ ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ താൻ ഏറെ പ്രയാസപ്പെട്ടതായി ആര്യൻ വ്യക്തമാക്കി. തനിക്ക് മാത്രമായി സംഭവിച്ച ഒരു അനീതിയായി ഇതിനെ കാണാതെ തന്നോടൊപ്പം 22 ലക്ഷത്തോളം വരുന്ന മറ്റ് വിദ്യാർഥികളും ഈ ദുരവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന തിരിച്ചറിവാണ് വീണ്ടും മുന്നോട്ട് പോകാൻ പ്രചോദനമായത്. തനിക്ക് കഴിവ് തെളിയിക്കാൻ ഒരു അവസരം കൂടി ലഭിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കി അടുത്ത ദിവസം മുതൽ തന്നെ വീണ്ടും പഠനം ആരംഭിക്കുകയായിരുന്നു. അധ്യാപകരുടെ പിന്തുണയും ഡോക്ടർമാരായ മാതാപിതാക്കളുടെയും ജ്യേഷ്ഠന്റെയും വലിയ രീതിയിലുള്ള മാനസിക പിന്തുണയുമാണ് ഈ നേട്ടത്തിലേക്ക് എത്തുവാൻ സഹായിച്ചതെന്ന് ആര്യൻ കൂട്ടിച്ചേർത്തു.
ഭാവിയിൽ നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ചില ഉപദേശങ്ങളും ആര്യൻ പങ്കുവെച്ചു. സ്വന്തം അധ്യാപകരെ പൂർണമായി വിശ്വസിക്കണമെന്നും അവരുടെ വഴികാട്ടലുകൾ കൃത്യമായി പിന്തുടരണമെന്നും അവൻ പറയുന്നു. ദിവസവും കൃത്യമായ അച്ചടക്കത്തോടെയും സ്ഥിരതയോടെയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അർഹിച്ച ഫലം താനേ തേടിയെത്തുമെന്നാണ് ആര്യന്റെ അഭിപ്രായം.
അതേസമയം, പുനഃപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പൻഷുൽ ബൻസാൽ ഈ വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. പരീക്ഷാ ചോർച്ചക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കാളിയാകുന്നതിന് പകരം പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ സമയം കണ്ടെത്തിയതെന്ന് പൻഷുൽ പറഞ്ഞു. മാർക്ക് കൂടുതൽ മെച്ചപ്പെടുത്താനുള്ള ഒരു അവസരമായിട്ടാണ് പരീക്ഷാ റദ്ദാക്കലിനെ താൻ കണ്ടതെന്നും അതിനാൽ സമരങ്ങൾക്ക് പോകാതെ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.