ന്യൂഡൽഹി: കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ അപകീർത്തിപ്പെടുത്തി സമൂഹമാധ്യമത്തിൽ ട്വീറ്റ് ചെയ്ത ബോളിവുഡ് നടി കങ്കണക്കെതിരെ വീണ്ടും വക്കീൽ നോട്ടീസ്. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) അംഗം ജസ്മൈൻ സിങ്ങ് നോനിയാണ് വക്കീൽ നോട്ടീസ് അയച്ചത്.
കർഷക സമരവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റിനെതിരെ ഇത് രണ്ടാം തവണയാണ് കങ്കണക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത വയോധികയെ ശഹീൻ ബാഗ് ദാദിയെന്ന് തെറ്റിദ്ധരിച്ചാണ് കങ്കണ അധിക്ഷേപ പരാമർശത്തോടെ ട്വീറ്റ് ചെയ്തത്.
100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു ട്വീറ്റ്. എന്നാൽ പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. വിവാദമായതോടെ പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. സമരത്തിൽ പങ്കെടുത്ത ബത്തീന്ദയിൽനിന്നുള്ള മഹീന്ദർകൗർ എന്ന സ്ത്രീയുടെ ചിത്രം വെച്ചായിരുന്നു ദാദിയെന്ന് തെറ്റിദ്ധരിച്ച് ട്വീറ്റ് ഇട്ടത്.
തന്‍റെ വീടും പരിസരവും നേരത്തേ സർക്കാർ പൊളിച്ചുമാറ്റിയപ്പോൾ, മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് പറഞ്ഞ് ആരാധകരിൽ നിന്ന് ഐക്യദാർഢ്യം നേടാൻ കങ്കണ സമൂഹമാധ്യമം ഉപയോഗിച്ചുവെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. കർഷകരും ആ അവകാശത്തിന്‍റെ ഭാഗമാണെന്നും അവരെ അപമാനിക്കാൻ ആർക്കും അവകാശിമില്ലെന്നും നോട്ടീസിൽ പറയുന്നു.
ബിൽകീസ് ബാനുവിനെ അപകീർത്തിപ്പെടുക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിന് കഴിഞ്ഞ30ന് പഞ്ചാബിൽനിന്നുള്ള വക്കീൽ ഹർകം സിങ്ങ് മുഖേന ദാദി വക്കീൽ നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.