ന്യൂഡൽഹി: ഗോരക്ഷാ ഗുണ്ടകളെ തങ്ങൾ പിന്തുണക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതയിൽ സത്യവാങ്മൂലം നൽകി. ഗോ സംരക്ഷകരെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ ഒരു സംസ്ഥാനത്തും ഒരു തരത്തിലുള്ള ഗോരക്ഷാ പ്രവർത്തനവും നിയമപരമായി അനുവദിച്ചിട്ടില്ല. ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണെന്നും അതിനാൽ ഈ വിഷയത്തിലുള്ള പ്രശ്നങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾ പൂർണ അധികാരമുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഗോരക്ഷാ പ്രവർത്തകർ പല സംസ്ഥാനങ്ങളിലും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ന്യൂനപക്ഷങ്ങളേയും ദലിതരേയും കടന്നാക്രമിക്കുകയുമാണ് എന്നായിരുന്നു ഹരജിക്കാരന്‍റെ പരാതി.
ഝാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ അക്രമം കൂടുതൽ നടക്കുന്ന സംസ്ഥാനങ്ങളോട് അഭിപ്രായം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്ത്യയിൽ ഗോരക്ഷയുടെ പേരിൽ നിരവധി ആക്രമണങ്ങൾ നടക്കുകയും രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്.
ഗോ സംരക്ഷണത്തിന്‍റെ പേരിലുള്ള അക്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. ഇതിന്‍റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാൻ സാധിക്കില്ല. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കലാപങ്ങൾ യാതൊരു പ്രശ്നങ്ങൾക്കും പരിഹാരമല്ലെന്നും മോദി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.