ചെന്നൈ: നിയമസഭയിൽ ഡി.എം.കെ അംഗങ്ങൾ തന്നെയും അന്തരിച്ച പാർട്ടി നേതാക്കളെയും വളരെനേരം അനാവശ്യമായി പുകഴ്ത്തി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും നിയമസഭയിലെ ധനാഭ്യർഥന ചർച്ചകളിലും മറ്റും വിഷയത്തിലൂന്നി സംസാരിക്കാൻ തയാറാവണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ശനിയാഴ്ച നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച കടലൂർ ഡി.എം.കെ എം.എൽ.എ അയ്യപ്പൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും അന്തരിച്ച നേതാക്കളായ അണ്ണാദുരെ, കരുണാനിധി തുടങ്ങിയവരെയും ദീർഘനേരം പ്രശംസിച്ച് സംസാരിക്കവെയാണ് സ്റ്റാലിൻ ഇടപെട്ട് താക്കീത് നൽകിയത്.
ഇത്തരം പുകഴ്ത്തൽ പ്രസംഗം നടത്തരുതെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇനിയും ആവർത്തിച്ചാൽ നടപടിയെടുക്കേണ്ടിവരുമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. നിയമസഭയുടെ വിലപ്പെട്ട സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. മറ്റു ഡി.എം.കെ അംഗങ്ങൾക്കും ഇത് ബാധകമാണെന്നും സ്റ്റാലിൻ അറിയിച്ചു. തുടർന്ന് സംസാരിച്ച അയ്യപ്പൻ സ്റ്റാലിനെ അൽപം കൂടി പുകഴ്ത്തിയാണ് പ്രസംഗം അവസാനിപ്പിച്ചത്.
തമിഴ്നാട് നിയമസഭയിൽ ഭരണകക്ഷിയംഗങ്ങൾ ജയലളിത, കരുണാനിധി ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെ പുകഴ്ത്തി സംസാരിക്കുന്നത് പതിവായിരുന്നു. എന്നാൽ സ്റ്റാലിൻ വേറിട്ട നിലപാടുകളുമായി തമിഴ്നാട് രാഷ്ട്രീയത്തിൽ മാതൃകയാവുകയാണ്. സ്റ്റാലിന്‍റെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.