ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ എക്സിനും ഇൻസ്റ്റഗ്രാമിനും കേന്ദ്രസർക്കാർ നിർദേശം. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യു.ജി.സി) ചട്ടങ്ങളോടുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തെ അപലപിക്കുന്ന അക്കൗണ്ടുകളും കൂട്ടത്തോടെ നീക്കം ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ നിരവധി പോസ്റ്റുകൾ ഇത്തരത്തിൽ നീക്കം ചെയ്തിരുന്നു.
ഹോട്ട്മെയിൽ സ്ഥാപകനായ സബീർ ഭാട്ടിയ പങ്കുവച്ച മോദി തെറ്റായി വ്യാഖ്യാനിച്ച സംസ്കൃതം സുഭാഷിതത്തിന്‍റെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളെ പറ്റിയുള്ള പോസ്റ്റുകൾ, മോദിയെ പരിഹസിക്കുന്ന ആക്ഷേപഹാസ്യ കാർട്ടൂണുകൾ എന്നിവയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. നീക്കം ചെയ്ത പോസ്റ്റുകളുടെ എണ്ണത്തെ കുറിച്ചുള്ള കണക്കുകൾ ലഭ്യമല്ല. എന്നാൽ ഇന്ത്യയിൽ മാത്രമായിരിക്കും ഈ പോസ്റ്റുകൾ ലഭ്യമല്ലാത്തത്. മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് ഇവ ലഭ്യമകും.
മെറ്റയുടെ കണക്കുകൾ പ്രകാരം 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇത്തരത്തിൽ നീക്കംചെയ്ത കണ്ടന്‍റുകളുടെ എണ്ണം 2023ലെ ഇതേ കാലയളവിൽ നീക്കം ചെയ്തതിന്‍റെ മൂന്നിരിട്ടിയാണ്. മോദിയെ പരിഹസിക്കുന്ന ദി വയറിന്റെ രണ്ട് ആനിമേഷൻ വീഡിയോകളും എക്സിലും ഇൻസ്റ്റാഗ്രാമിലും നീക്കം ചെയ്തു. വയറിന്റെ സ്ഥാപകൻ വിഡിയോ വീണ്ടും പങ്കുവച്ചെങ്കിലും അതും നീക്കം ചെയ്യുകയായിരുന്നു.
എ.ഐ ഉപയോഗിച്ച് കോൺഗ്രസ് നിർമിച്ച ആക്ഷേപഹാസ്യ പോസ്റ്റുകളും നീക്കംചെയ്തതായി പാർട്ടി വക്താവ് സുപ്രിയ ശ്രീനാറ്റെ ആരോപിച്ചു. ഒമ്പത് പോസ്റ്റുകളാണ് ഇത്തരത്തിൽ ഒഴിവാക്കിയത്.
സമീപ ആഴ്ചകളിൽ സർക്കാർ ഇതിനായി എത്ര ഉത്തരവുകൾ പുറപ്പെടുവിച്ചുവെന്ന് വ്യക്തമല്ലെങ്കിലും, പ്രധാനമന്ത്രിയെ വിമർശിക്കുന്ന ഉള്ളടക്കം പിൻവലിച്ചതായി അവകാശപ്പെടുന്ന രേഖകളുമായി നിരവധി പ്രശസ്തർ മുന്നോട്ട് വന്നിട്ടുണ്ട്.
മാർച്ച് 10 ചൊവ്വാഴ്ച കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് തന്റെ രണ്ട് കാർട്ടൂണുകൾ പിൻവലിക്കാനുള്ള ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഉത്തരവുകൾ ഉദ്ധരിച്ച് എക്സിൽ നിന്ന് രണ്ട് അറിയിപ്പുകൾ ലഭിച്ചതായി പറഞ്ഞു.
ഏതെങ്കിലും സർക്കാർ/രാഷ്ട്രീയക്കാരൻ ഒരു കാർട്ടൂൺ ബലപ്രയോഗത്തിലൂടെ തടയാൻ ശ്രമിക്കുമ്പോഴെല്ലാം, ആ കാർട്ടൂൺ പത്തിരട്ടി വായനക്കാരിലേക്ക് എത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.