ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ നിയമപഠനവുമായി ബന്ധപ്പെട്ട സിലബസ് അന്തിമമാക്കുന്നതിന് ഒരാഴ്ചക്കകം വിദഗ്ധ സമിതിയെ രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. നിയമപഠന പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി ഒരു മുൻ ജഡ്ജി, ഒരു അക്കാദമിക് വിദഗ്ധൻ, പ്രശസ്തനായ ഒരു അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതിയെ നിയമിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിനായി ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ സഹായം തേടാനും നിർദേശമുണ്ട്.
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഉള്ളടക്കം തയാറാക്കിയ പ്രൊഫസർ മിഷേൽ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്ന കുമാർ എന്നിവരെ പാഠപുസ്തക വികസന സമിതിയിൽ നിന്ന് ഉടൻ നീക്കം ചെയ്യാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കോടതി നിർദേശിച്ചു. ഈ ഉത്തരവിൽ മാറ്റം വേണമെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്.
എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ മാത്രം പരിശോധിച്ചാൽ പോരാ, എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. വിദഗ്ധരുടെ പരിശോധനയില്ലാതെ ഇനി ഒന്നും പ്രസിദ്ധീകരിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എൻ.സി.ഇ.ആർ.ടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ജുഡീഷ്യറിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇതിനെത്തുടർന്ന്, പ്രസ്തുത പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും (ഹാർഡ് കോപ്പി, ഡിജിറ്റൽ രൂപങ്ങൾ) കോടതി നേരത്തെ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. പ്രചാരത്തിലുള്ള എല്ലാ പകർപ്പുകളും പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു. എന്നാൽ, ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ വിമർശനങ്ങളെ തടയാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സംഭവത്തിൽ എൻ.സി.ഇ.ആർ.ടി ഡയറക്ടർ നിരുപാധികം മാപ്പ് അപേക്ഷിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പാഠപുസ്തകങ്ങളിൽ ആവശ്യമായ വ്യവസ്ഥാപിത മാറ്റങ്ങൾ വരുത്താൻ നടപടികൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.