ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകളെ രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര സർക്കാറിന്റെ വിദേശനയങ്ങളിലെ പാളിച്ചകൾ രാജ്യത്ത് കടുത്ത പാചകവാതക ക്ഷാമത്തിന് വഴിവെച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാർ ഇസ്രായേലിനോടും അമേരിക്കയോടും പക്ഷംചേരുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇന്ത്യ എക്കാലവും പുലർത്തിപോന്നിരുന്ന ചേരിചേരാ നയം പ്രധാനമന്ത്രി തകർത്തതായും കെജ്‌രിവാൾ ആരോപിച്ചു. ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യ, ഗാർഹികഹാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽ.പി.ജി പ്രതിസന്ധി രാജ്യത്തെ വലിയ പ്രശ്നങ്ങളിലേക്കാണ് തുറന്നുവിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന 50 ശതമാനം എൽ.പി.ജിയുടെ ഉൽപാദനം തടഞ്ഞതാണ് ഇതിന് പ്രധാന കാരണം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ 90 ശതമാനവും വരുന്നത് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. എന്നാൽ, നിലവിലെ സംഘർഷാവസ്ഥയിൽ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതി 90 ശതമാനവും നിലച്ചിരിക്കുന്നു.
ഇറാനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടുന്നുള്ളൂ. ഇവിടെയാണ് പ്രധാനമന്ത്രിക്ക് വലിയ തെറ്റുപറ്റിയത്. അനാവശ്യമായ ഈ യുദ്ധത്തിൽ കുതന്ത്ര നിലപാടെടുത്ത് ചേരിചേരാനയത്തിൽ കേന്ദ്രം വിള്ളലുണ്ടാക്കി -അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
യുദ്ധം തുടങ്ങുന്നതിനു മുമ്പ് മോദി എന്തിനാണ് ഇസ്രായേൽ സന്ദർശിച്ചതെന്നും ബെന്യമിൻ നെതന്യാഹുവിനെ എന്തിനാണ് ആലിംഗനം ചെയ്തതെന്നും ചോദ്യമുന്നയിച്ച കെജ്രിവാൾ, മോദി ഡോണൾഡ് ട്രംപിന്റെ അടിമയായി മാറിയെന്നും തന്റെ സ്ഥാനം രാജിവെക്കുന്നതാണ് അദ്ദേഹത്തിന് ഉചിതമെന്നും കെജ്രിവാൾ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.