ബി.ജെ.പി-ജെ.ഡി.എസ് സഖ്യം പിണറായിയുടെ പിന്തുണയോടെ - എച്ച്.ഡി. ദേവഗൗഡ
ബംഗളൂരു: ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയെന്ന് പാർട്ടി അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് എതിർത്ത ജെ.ഡി.എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിനെ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകൻ എച്ച്.ഡി. കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.
ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ ശക്തമായി എതിർത്ത സി.എം. ഇബ്രാഹിം പാർട്ടിയിൽ ‘സമാന ചിന്താഗതി’ പുലർത്തുന്നവരുടെ യോഗം വിളിക്കുകയും താൻ നയിക്കുന്നതാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.