മസ്ജിദ് തകർത്തതിനെതിരെ സഹാറൻപൂരിലെ പ്രാദേശിക ഹിന്ദു സമൂഹം രംഗത്ത്; 'നടപടി സാമുദായിക സൗഹാർദം തകർക്കാൻ'
സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂർ കലക്ടറേറ്റ് സമുച്ചയത്തിൽ നിലനിന്നിരുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള മസ്ജിദ് ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പ്രാദേശിക ഹിന്ദു സമൂഹം. രാഷ്ട്രീയ ലാഭത്തിനും വർഗീയ ധ്രുവീകരണത്തിനും വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ഇവിടുത്തെ ഹിന്ദു നിവാസികൾ വ്യക്തമാക്കിയതായി വാർത്താ പോർട്ടലായ 'ഉമ്മീദ് ഡോട്ട് കോം' റിപ്പോർട്ട് ചെയ്യുന്നു.
മതപരമായ വേർതിരിവുകൾക്കപ്പുറം നിലകൊള്ളുന്ന പ്രാദേശിക ജനവിഭാഗം, ഭരണകൂടത്തിന്റെ ഈ നടപടിയെ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഒരേ പ്ലോട്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന മസ്ജിദും ക്ഷേത്രവും നിർമ്മിക്കാൻ ഭൂമി വിട്ടുനൽകിയത് ഒരു മുസ്ലീം കുടുംബമായിരുന്നിട്ടും, മസ്ജിദ് മാത്രം അനധികൃതമാണെന്ന് ആരോപിച്ച് തകർക്കുകയും ക്ഷേത്രത്തെ ഒഴിവാക്കുകയും ചെയ്ത ഭരണകൂട നിലപാടിലെ വൈരുദ്ധ്യം ഇവിടുത്തെ നിവാസികൾ ചോദ്യം ചെയ്യുന്നു. രാജ്യത്തെ പല കോടതി വളപ്പുകളിലും സമാനമായ രീതിയിൽ നിർമ്മിതികൾ നിലനിൽക്കുന്നുണ്ടെന്നിരിക്കെ, പള്ളിയെ മാത്രം ലക്ഷ്യമിട്ടത് പ്രദേശത്തെ സമാധാന അന്തരീക്ഷവും സാമൂഹിക സൗഹാർദ്ദവും തകർക്കാനാണെന്ന് അവർ പറയുന്നു.
ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അന്തിമ വിധി വരുന്നത് വരെ ഭരണകൂടം ക്ഷമ പാലിക്കേണ്ടതായിരുന്നുവെന്നും, വിധി കാത്തുനിൽക്കാതെ തിടുക്കത്തിൽ ബുൾഡോസറുകൾ അയച്ചത് മുസ്ലീം സമുദായത്തിന്റെ ആത്മാഭിമാനത്തെ ബോധപൂർവ്വം മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ പ്രക്രിയകളെയും കോടതിവിധികളെയും കാറ്റിൽപ്പറത്തി നടപ്പിലാക്കിയ ഈ ഏകപക്ഷീയമായ നീക്കം രാജ്യത്തിന്റെ സാമുദായിക സൗഹാർദ്ദത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഉമ്മീദ് ഡോട്ട് കോം റിപ്പോർട്ടിൽ അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.