ആഫ്രിക്കൻ ഖനിയിൽ നിക്ഷേപം, കള്ളപ്പണം വെളുപ്പിക്കൽ; കർണാടക മന്ത്രിയുടെ വസതിയിലും ഓഫിസുകളിലും ഇ.ഡി റെയ്ഡ്
ബംഗളൂരു: കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ജാർക്കിഹോളിയുടെ മകളും എം.പിയുമായ പ്രിയങ്ക ജാർക്കിഹോളിയുടെ വസതിയിലടക്കം 18 ഇടങ്ങളിലാണ് പരിശോധന.
ബാര്‍ ലൈസന്‍സ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് പരിശോധന. ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പണം വിദേശത്തേക്ക് കടത്തിയെന്നതാണ് ജാർക്കിഹോളിക്കെതിരായ ആരോപണം.
ആഫ്രിക്കയിൽ വൻതോതിൽ നിക്ഷേപം നടത്തിയെന്നാരോപിച്ച് ജാർക്കിഹോളിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. ഒരു ആഫ്രിക്കൻ ഖനന കമ്പനിയിൽ ജാർക്കിഹോളി കുടുംബം നടത്തിയ നിക്ഷേപങ്ങളെക്കുറിച്ച് ഏജൻസി അന്വേഷിക്കുന്നുണ്ട്.
2013-16കാലയളവിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ എക്‌സൈസ് മന്ത്രിയായിരുന്നു ജാര്‍ക്കിഹോളി. കർണാടകയിലും മഹാരാഷ്ട്രയിലുമായി 18ഓളം കേന്ദ്രങ്ങളിലാണ് ബുധനാഴ്ച പരിശോധന നടന്നത്. ബംഗളൂരുവിൽ അഞ്ചിടത്തായിരുന്നു പരിശോധന. ബെലഗാവിയിലും ഇ.ഡി പരിശോധന നടത്തി.
ജാർക്കിഹോളിയുടെ അടുത്ത ബന്ധുവും എക്‌സൈസ് വകുപ്പ് അഡീഷനൽ കമീഷനറുമായ മഞ്ജുനാഥിന്റെ വസതിയിലും റെയ്ഡ് നടത്തി. മഞ്ജുനാഥിനെതിരെ നേരത്തേയും ഇ.ഡി അന്വേഷണം നടത്തിയിരുന്നു. കർണാടക എക്സൈസ് വകുപ്പിൽ ബാർ ഉടമകളിൽനിന്ന് ലൈസൻസ് പുതുക്കുന്നതിനും പുതിയ ലൈസൻസ് അനുവദിക്കുന്നതിനും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.