ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ എട്ടുപേരടക്കം 21 പേർക്ക് ദാരുണാന്ത്യം. പ്രസ് എൻക്ലേവ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചവരിൽ ആഫ്രിക്കൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ പൗരന്മാരായ 18 വിദേശികളുമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അപകടത്തിൽ മരിച്ചവരിൽ വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ട് പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, അമ്മാവൻ അശോക് അഗർവാൾ, മാതാവിന്റെ സഹോദരിയും ഭർത്താവും എന്നിവർ ഉൾപ്പെടുന്നു. വിവേകിന്റെ പിതാവ് രാധേ ശ്യാം നഗരത്തിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ പരിചരിക്കുന്നതിനായി ഒപ്പമെത്തിയതായിരുന്നു കുടുംബാംഗങ്ങൾ.
കെട്ടിടത്തിന്റെ ശാസ്ത്രീയമല്ലാത്ത രൂപകൽപനയും ഗുരുതരമായ നിയമലംഘനങ്ങളുമാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്. കേവലം ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള ‘ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്’ (ബി ആൻഡ് ബി) ലൈസൻസിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ, നിയമവിരുദ്ധമായി കൂടുതൽ നിലകൾ നിർമിച്ച് 24 മുറികളാണ് ഒരുക്കിയിരുന്നത്.
പ്രമുഖ സ്വകാര്യ ആശുപത്രികൾക്ക് സമീപമായതിനാൽ ചികിത്സക്കായി ഡൽഹിയിലെത്തുന്ന വിദേശികളും സ്വദേശികളുമാണ് ഇവിടെ പ്രധാനമായും താമസിച്ചിരുന്നത്. പുറത്തിറങ്ങാൻ ഇടുങ്ങിയ ഒരൊറ്റ വഴി മാത്രമുണ്ടായിരുന്നത് സ്ഥിതി സങ്കീർണ്ണമാക്കി.
അടുക്കളയിലെ ഉപകരണത്തിന്റെ പ്ലഗിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങൾക്കകം തീയും പുകയും കെട്ടിടത്തെ പൂർണമായി വിഴുങ്ങി. സെൻസർ ഗേറ്റുകൾ തകരാറിലായതും ജനലുകൾ പൂർണമായി സീൽ ചെയ്ത നിലയിലായിരുന്നതും താമസക്കാർക്ക് പുറത്തിറങ്ങാനുള്ള വഴി അടച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.