ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങൾക്ക് ബോംബ് ഭീഷണി. ഡൽഹി ഹൈകോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്ന് എന്നിവ ഉൾപ്പെടെ നഗരത്തിലെ നിരവധി സ്ഥലങ്ങൾക്കാണ് വെള്ളിയാഴ്ച ഇ മെയിൽ വഴി ഭീഷണി ലഭിച്ചത്.
സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ വ്യാപക പരിശോധന ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഭീഷണി വ്യാജമാണെന്നാണ് അധികൃതരുടെ നിഗമനം.
വെള്ളിയാഴ്ച രാവിലെയാണ് ഡൽഹി ഹൈകോടതിക്ക് ഇമെയിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനു പിന്നാലെ ഹൈകോടതി രജിസ്ട്രാർ ജനറൽ, ഡൽഹി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും പൊലീസ് സംഘങ്ങളും കോടതിയിലെത്തി പരിശോധന നടത്തി. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചും പരിസരത്ത് പരിശോധന നടത്തി.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിനും ഭീഷണി ലഭിച്ചു. കൂടാതെ ജാംനഗർ ഹൗസ്, ജണ്ടേവാലൻ കെട്ടിടം, സാകേത് ഓഫിസ്, ജില്ലാ മജിസ്ട്രേറ്റ് ഓഫിസ്, ഡൽഹി കന്റോൺമെന്റിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഓഫിസ് എന്നിവിടങ്ങളിലേക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഭീഷണി സന്ദേശങ്ങളിൽ ശനിയാഴ്ച ഉച്ച 2.11ന് സ്ഫോടനം നടക്കുമെന്ന പരാമർശമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഡൽഹിയിൽ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. പ്രധാന റോഡുകളിലും പൊതുസ്ഥലങ്ങളിലും പ്രവേശനകവാടങ്ങളിലും വാഹന പരിശോധനയും പൊലീസ് നിരീക്ഷണവും വർധിപ്പിച്ചിരുന്നു. ബോംബ് ഭീഷണി ലഭിച്ചതോടെ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കി. ഫയർഫോഴ്സ് സംഘങ്ങളെയും ബോംബ് സ്ക്വാഡുകളെയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു. അതേസമയം, ഇമെയിൽ സന്ദേശവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.