എം.എൽ.എ.മാരുടെ കൂറുമാറ്റം അംഗീകരിക്കാനാവില്ല; വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം

ചെന്നൈ: എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ രാജിവെക്കാൻ പ്രേരിപ്പിച്ചതിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പങ്ക് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം. തമിഴ്‌നാട് രാഷ്ട്രീയത്തെ ഉലക്കുന്ന കൂറുമാറ്റ വിവാദങ്ങളിൽ 'ദി ഹിന്ദു'വിന് നൽകിയ അഭിമുഖത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

സി.പി.ഐ.എം നിലവിൽ ടി.വി.കെ. സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്നുണ്ടെങ്കിലും ഭരണകക്ഷിയുടെ ഇത്തരം ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ തന്ത്രങ്ങളെ പാർട്ടി ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച് വെറും 20 ദിവസത്തിനുള്ളിൽ എം.എൽ.എ.മാർ തങ്ങളുടെ പദവി രാജിവെച്ച് ഭരണകക്ഷിയിലേക്ക് ചേക്കേറുന്നത് വോട്ടർമാരെ വഞ്ചിക്കുന്നതിന് തുല്യമാണ്.

യാതൊരുവിധ രാഷ്ട്രീയ അല്ലെങ്കിൽ വ്യക്തിപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാതെയാണ് ഈ എം.എൽ.എ.മാർ കൂറുമാറിയതെന്ന് വിശ്വസിക്കാൻ പൊതുജനം തയ്യാറല്ല. കൂറുമാറിയ എം.എൽ.എ.മാർക്ക് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ വീണ്ടും വിജയിക്കാനാകുമെന്ന് ഒരു ഉറപ്പുമില്ല. ജനവികാരം എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ.യെ പ്രതിസന്ധിയിലാക്കി മൂന്ന് പ്രമുഖ എം.എ.എൽ.മാർ രാജിവെച്ചത്. മരഗതം കുമാർ (മധുരാന്തകം മണ്ഡലം) , എസ്. ജയകുമാർ (പെരുന്തുറൈ മണ്ഡലം), പി. സത്യഭാമ (ധരാപുരം മണ്ഡലം) എന്നിവർ  രാജിവെച്ച ഉടൻ തന്നെ  ഭരണകക്ഷിയായ ടി.വി.കെ.യിൽ അംഗത്വം എടുക്കുകയും ചെയ്തു. ഇതോടെ  നിയമസഭയിൽ എ.ഐ.എ.ഡി.എം.കെ.യുടെ അംഗസംഖ്യ 44 ആയി ചുരുങ്ങി.

Tags:    
News Summary - Defection of MLAs is unacceptable; CPI(M) State Secretary P. Shanmugam criticizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.