ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ ഹുമയൂൺ കുടീരത്തിന് സമീപമുള്ള ദർഗയുടെ മതിലും മേൽക്കൂരയും ഇടിഞ്ഞുവീണ് മരിച്ചവരുടെ എണ്ണം ഏഴായി. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.അറ്റകുറ്റപ്പണി അല്ലെങ്കിൽ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം, മനുഷ്യജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തികൾ, അശ്രദ്ധമൂലം മരണത്തിന് കാരണമാകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഹുമയൂൺ കുടീരത്തിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. മരിച്ചവരിൽ മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 79കാരനായ സ്വരൂപ് ചന്ദ്, മൊയ്‌നുദ്ദീൻ, അനിത സൈനി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അഗ്നി ശമന സേന, ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
കനത്ത മഴയെത്തുടർന്ന് മേൽക്കൂരയും മതിലും തകർന്നുവീണുവെന്നും കെട്ടിടത്തിൽ അഭയം തേടിയ 15 പേർ അവിടെ ഉണ്ടായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദർഗയിലെ ഇമാം താമസിക്കുന്ന മുറിയും മറ്റൊരു വിശ്രമ മുറിയുമാണ് തകർന്നത്. 12 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെടുത്തുവെന്നും ഇതിൽ ഒമ്പത് പേരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചുവെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ സൗത്ത് ഈസ്റ്റ് ഹേമന്ത് തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.