ബംഗളൂരു അക്രമം: നാശനഷ്ട തുക പ്രതികളിൽനിന്ന് ഈടാക്കും -ആഭ്യന്തര മന്ത്രി

ബംഗളൂരു: ബംഗളൂരുവിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിലെ നാശനഷ്ട കണക്ക് തയാറാക്കി വരികയാണെന്നും സുപ്രീംകോടതി നിർദേശപ്രകാരം ഈ തുക പ്രതികളിൽനിന്ന് ഈടാക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.

ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ചെയ്തതുപോലെ, നഷ്ടപരിഹാരമായി പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന് കർണാടക ബി.ജെ.പി നേതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. പ്രതികളെ തിരിച്ചറിഞ്ഞുവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ആസൂത്രിത കലാപത്തിനുള്ള ശ്രമമാണ് ബംഗളൂരുവിൽ നടന്നതെന്നും യു.പി സർക്കാർ ചെയ്തപോലെ പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കണമന്നുമായിരുന്നു മന്ത്രി സി.ടി. രവിയുടെ പ്രസ്താവന. കല്ലുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും 300 ഓളം വാഹനങ്ങൾ കത്തിച്ചതായും അദ്ദേഹം ആരോപിച്ചു. അക്രമത്തെ കുറിച്ച് ചില സംശയങ്ങളുണ്ടെന്നും അന്വേഷണത്തിന് ശേഷം മാത്രമേ അത് സ്ഥിരീകരിക്കാനാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാൻ യു.പിയിലെ യോഗി സർക്കാറിന്‍റെ മാതൃക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും സ്വീകരിക്കണമെന്ന് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.