കൊൽക്കത്ത: ഫോനി ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തേക്ക് കടന്നു. 90 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന കാറ്റ് വടക്ക് കിഴക്കൻ മേഖലയിലേക്കാണ് പോകുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് വരെ കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. കൊല്‍ക്കത്തയില്‍ നിന്നുള്ള ഇരുനൂറോളം വിമാന സർവീസുകൾ നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തൻെറ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ഫോനി ഒഡീഷാ തീരത്തെത്തിയത്. അതേസമയം ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ മരണം എട്ടായി.
വ്യാപകമായി മരങ്ങള്‍ കടപുഴകുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ പലഭാഗങ്ങളിലും രാത്രിയും കനത്ത മഴയും കാറ്റും തുടര്‍ന്നു. പുരിയിലെ വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങള്‍ പൂര്ണ്ണാമായി തകരാറിലായതാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ അവ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അതിതീവ്ര ചുഴലിക്കൊടുങ്കാറ്റ് ‘ഫോനി’ ഒഡിഷ തീരത്ത് വെള്ളിയാഴ്ച കനത്ത നാശമാണ് വിതച്ചത്. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗതത്തിൽ ആഞ്ഞടിച്ച ഫോനിയിൽ ഉയർന്ന തിരമാല തീർഥാടന നഗരമായ പുരിയുടെ തീരങ്ങളെ ഭാഗികമായി വിഴുങ്ങി. ഇവിടെ ആയിരക്കണക്കിന് മരങ്ങൾ കടപുഴകി. വിവിധ സംഭവങ്ങളിലായി എട്ടുപേർ മരിച്ചു.
പലയിടത്തും വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. മരം വീണ് കെട്ടിടങ്ങൾ തകർന്നു. രാവിലെ എേട്ടാടെ പുരിയിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ തീരമേഖലയിലെ 11 ജില്ലകളിൽനിന്നായി 11 ലക്ഷം പേരെ നേരേത്ത ഒഴിപ്പിച്ചത് ദുരന്തങ്ങളുടെ തോത് കുറച്ചു.
ചുഴലിയുടെ കേന്ദ്രബിന്ദുവിന് 28 കിലോമീറ്റർ വ്യാസമുണ്ടെന്ന് പ്രാദേശിക കാലാവസ്ഥ കേന്ദ്രം ഡയറക്ടർ എച്ച്.ആർ. ബിശ്വാസ് പറഞ്ഞു. ഗഞ്ചം, ഖുർദ, ഗജാപതി തുടങ്ങിയ തീരദേശ പട്ടണങ്ങളിലും ചുഴലി നാശം വിതച്ചതായി പ്രത്യേക റിലീഫ് കമീഷണർ ബി.പി. സേതി പറഞ്ഞു. മാറ്റിപ്പാർപ്പിച്ചവർക്കായുള്ള കേന്ദ്രങ്ങളിൽ ഭക്ഷണത്തിനും മറ്റും എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോസ്റ്റ്ഗാർഡിെൻറ 34 ദുരന്ത നിവാരണ സംഘങ്ങൾ സജ്ജമാണ്. നാല് കപ്പലുകളും ഒരുക്കി നിർത്തിയിട്ടുണ്ട്.
ചുഴലി അടങ്ങും വരെ ജനങ്ങൾ വീട്ടിനുള്ളിൽതന്നെ കഴിയണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അഭ്യർഥിച്ചു. കാലാവസ്ഥ ഭീഷണിമൂലം രാജ്യ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഒഡിഷ തീരങ്ങളിൽ നടത്തിയത്. വാഹനങ്ങളിലും കാൽനടയുമായി പതിനായിരങ്ങൾ കൂട്ടമായി ഒഴിഞ്ഞുപോകുന്ന കാഴ്ചയായിരുന്നു ഇവിടെ. ശനിയാഴ്ച വരെ കൊൽക്കത്ത-ചെന്നൈ റൂട്ടിൽ 220ലധികം ട്രെയിനുകൾ റദ്ദാക്കി. ഭുവനേശ്വർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച യാത്ര വിമാനങ്ങൾ ഇറങ്ങുകയോ പറന്നുപൊങ്ങുകയോ ചെയ്തില്ല.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ ശനിയാഴ്ച കാലത്ത് എട്ടുവരെ കൊൽക്കത്ത വിമാനത്താവളത്തിൽ വിമാന സർവിസ് ഉണ്ടായിരിക്കില്ല. ഫോനി നേരിടാൻ വിവിധ സംസ്ഥാനങ്ങൾക്ക് ഇതിനകം 1,000 കോടി അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമ ബംഗാളിലും ആന്ധ്രയിലും കനത്ത ജാഗ്രത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.