നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2023ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 4.5 ലക്ഷത്തിനടുത്ത് ആയി. കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇത് നേരിയ വർധനവാണ്. ഇതില്‍ 30 ശതാനത്തോളം കേസുകളും ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ അതിക്രമങ്ങളുടെ പേരിലാണ്. 15 ശതമാനത്തോളം പോക്‌സോ കേസുമുണ്ട്.
അതേ സമയം കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ആകെ 1,77,335 കേസുകൾ രജിസ്റ്റർ ചെയ്തു. 2022 നെ അപേക്ഷിച്ച് 9.2 ശതമാനം വർധനവാണിത്. 45 ശതമാനം കേസ് തട്ടിക്കൊണ്ടുപോകലിനും 38.2 ശതമാനം കേസ് പോക്‌സോ വകുപ്പിലുമാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കൂടി. ഇതില്‍ ഇരകളാകുന്നത് ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളോ സ്ത്രീകളോ ആണ്. 2023ല്‍ 10,786 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതില്‍ 38.5 ശതമാനം പേര്‍ മഹാരാഷ്ട്രയില്‍നിന്നും 22.5 ശതമാനം കര്‍ണാടകയില്‍നിന്നുമുള്ളവരാണ്. ജീവനൊടുക്കിയ 14,234 തൊഴില്‍രഹിതരില്‍ 2191 പേര്‍ കേരളത്തിലുള്ളവരാണ്. ആകെ 1.71 ലക്ഷം പേരാണ് 2023ല്‍ ജീവനൊടുക്കിയത്.
പട്ടികവര്‍ഗവിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ 2022നെ അപേക്ഷിച്ച് 28.8 ശതമാനം വര്‍ധനയുണ്ട്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 0.4 ശതമാനം കൂടി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 2022നെക്കാള്‍ 31.2 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 69 ശതമാനം കേസും തട്ടിപ്പിൽ ലക്ഷ്യമിട്ടതാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം കൊലപാതകക്കേസുകള്‍ 2022നെ അപേക്ഷിച്ച് 2.8 ശതമാനം കുറഞ്ഞു. 2023ല്‍ ആകെ 27,721 കൊലപാതക കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. ഇതിൽ കൂടുതലും തർക്കങ്ങളുടെ പേരിലുള്ളതായിരുന്നു.
കേരളത്തിൽ അഴിമതിക്കേസുകൾ വർധിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ കേരളത്തിൽ 122 അഴിമതിക്കേസ് റിപ്പോർട്ട് ചെയ്തു. 2022ൽ 178, 2023ൽ 211 എന്നിങ്ങനെ കേസുകൾ കൂടി. 2023ൽ അഴിമതിക്കേസുകൾ കൂടുതൽ മഹാരാഷ്ട്രയിലാണ് (812). കർണാടകയിൽ 362 കേസും രാജസ്ഥാനിൽ 316 കേസും തമിഴ്‌നാട്ടിൽ 302 കേസുമുണ്ട്. കുറ്റപത്രം തയ്യാറാക്കുന്നതിൽ മുന്നിലുള്ളത് കേരളമാണെന്നും റിപ്പോർട്ട് പറയുന്നു. ഐ.പി.സി കുറ്റകൃത്യങ്ങളിൽ 95.6 ശതമാനമാണ് കേരളത്തിലെ കുറ്റപത്രനിരക്ക്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 592 കേസുകൾ. മലപ്പുറം ജില്ലയിൽ 555 കേസുകളും എറണാകുളത്ത് 463 കേസുകളും കോഴിക്കോട്ട് 450 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.