ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ നടപടിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ പിതാവ് ഭഗവാൻ ദിപ്‌കെ. മകന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും സമരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
"ഈ സമരം അവൻ സ്വമേധയാ ആരംഭിച്ചതാണ്. ഇപ്പോൾ അത് പിൻവലിക്കാൻ അവനോട് പറയാൻ ഞങ്ങൾക്ക് കഴിയില്ല," മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസിനോട് അദ്ദേഹം പറഞ്ഞു.
അഭിജീത് ദിപ്‌കെയുടെ മാതാവ് അനിത ദിപ്‌കെയും പൊലീസ് നടപടിയെ വിമർശിച്ചു. 18 മുതൽ 20 വയസ്സ് വരെയുള്ള വിദ്യാർഥികളോട് ഭീകരവാദികളോടെന്നപോലെ പെരുമാറിയതെന്തിനാണെന്ന് അവർ ചോദിച്ചു. "ഈ കുട്ടികൾ അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമായി കഴിഞ്ഞ ഒരു മാസമായി സമാധാനപരമായി പ്രതിഷേധിക്കുകയാണ്. അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിനുപകരം ലാത്തിച്ചാർജ് നടത്തുകയാണ് സർക്കാർ ചെയ്തത്.
"അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ തീരുമാനമെടുക്കേണ്ടതായിരുന്നു, അവർ പറഞ്ഞു. മൊബൈൽ ഫോണിലൂടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയെന്നും വിദ്യാർഥികൾക്ക് സംഭവിച്ചത് ഏറെ വേദനിപ്പിച്ചെന്നും " അനിത ദിപ്‌കെ കൂട്ടിച്ചേർത്തു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്, ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ 23 ദിവസമായി നിരാഹാരസമരം നടത്തിയിരുന്ന പ്രതിഷേധക്കാർ തിങ്കളാഴ്ച പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു.
തിങ്കളാഴ്ച പൊലീസ് സ്വീകരിച്ച കടുത്ത നടപടി സർക്കാരിന്റെ അഹങ്കാരത്തിന്റെ പ്രതിഫലനമാണെന്ന് ഭഗവാൻ ദിപ്‌കെ ആരോപിച്ചു. "ഇന്നലെ നടന്നത് അത്യന്തം ദുഃഖകരമാണ്. സമരത്തിനിടെ വിദ്യാർഥികൾക്ക് നേരെ ഇത്തരത്തിൽ ലാത്തിച്ചാർജ് നടത്തുന്നത് മുമ്പ് കണ്ടിട്ടില്ല. ഇവർ ഉയർന്ന വിദ്യാഭ്യാസമുള്ള വിദ്യാർഥികളാണ്. അക്രമത്തിലോ കലാപത്തിലോ അവർ ഏർപ്പെട്ടിട്ടില്ല. സമാധാനപരമായ സമരമായിരുന്നു അത്" അദ്ദേഹം വിമർശിച്ചു.
മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിലെ വിരമിച്ച എൻജിനീയറായ ഭഗവാൻ ദിപ്‌കെ, സമാധാനപരമായ പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമത്തിന് സാഹചര്യമൊരുക്കിയത് അധികാരികളാണെന്നും ആരോപിച്ചു.
അതേസമയം, സി.ജെ.പി.യുടെ 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്ത പ്രതിഷേധക്കാർ അക്രമാസക്തരാവുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും സുരക്ഷാ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി ഡൽഹി പൊലീസ് ആരോപിച്ചു. പ്രതിഷേധത്തിനിടെ 118-ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.