സംഭാൽ മസ്ജിദ്
സംഭാൽ: സർവേ നടപടികൾക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയ സ്റ്റേ നിലനിൽക്കുന്നതിനാൽ സംഭാലിലെ ഷാഹി ജുമാ മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട വാദം കേൾക്കൽ ചന്ദൗസിയിലെ കോടതി ആഗസ്റ്റ് 25ലേക്ക് മാറ്റി. സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ആദിത്യ സിങ് ആണ് വാദം കേൾക്കൽ നീട്ടി ഉത്തരവിട്ടത്. 16ാം നൂറ്റാണ്ടിൽ നിർമിച്ച സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്തുന്നതിന് 2024 നവംബറിൽ സുപ്രീം കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയിരുന്നു.
ക്ഷേത്രത്തിന് മുകളിലാണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് അഭിഭാഷകരായ ഹരി ശങ്കർ ജെയിൻ, വിഷ്ണു ശങ്കർ ജെയിൻ എന്നിവരുൾപ്പെടെയുള്ളവർ 2024 നവംബർ 19ന് സംഭാൽ ജില്ല കോടതിയെ സമീപിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ഹരജി പരിഗണിച്ച കോടതി പള്ളിയിൽ സർവേ നടത്താൻ ഉത്തരവിട്ടു. ഇതിനെതിരെ പള്ളി കമ്മിറ്റി അലഹബാദ് ഹൈകോടതിയെ സമീപിച്ചു.
സർവേക്ക് അനുമതി നൽകിയ വിചാരണ കോടതിയുടെ ഉത്തരവ് 2025 മേയ് 19ന് ഹൈകോടതി ശരിവെക്കുകയും നടപടികളുമായി മുന്നോട്ടുപോകാൻ നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് 2025 നവംബർ 19ന് സർവേ നടത്തി. നവംബർ 24ന് നടന്ന രണ്ടാമത്തെ സർവേ സംഭാലിൽ വലിയ സംഘർഷത്തിന് വഴിവെച്ചു.
സംഭലിലെ മുഗൾ ഭരണകാലത്തെ ജമാ മസ്ജിദിൽ സർവേ നടക്കുന്നതിനിടെ പ്രദേശവാസികൾ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം രണ്ടാമത്തെ തവണയായിരുന്നു സർവേ നടത്തിയത്. തുടക്കത്തിൽ ആളുകൾ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു. സർവേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി. പിന്നാലെ പൊലീസ് വാഹനമുൾപ്പെടെ കത്തിക്കാനും അടിച്ചുതകർക്കാനുമുള്ള നീക്കമാണ് നടന്നത്. സംഘർഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്.
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് നവംബർ 19ന് മസ്ജിദിലെ സർവേക്ക് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. മസ്ജിദ് ഉണ്ടായിരുന്നിടത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും അത് പൊളിച്ച് മുഗൾ ചക്രവർത്തി ബാബർ പള്ളി പണിയുകയായിരുന്നുവെന്നും കാണിച്ച് വിഷ്ണു ശങ്കർ ജയിൻ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.