ബംഗളൂരു: മലയാളികൾ ധാരാളമുള്ള ബംഗളൂരു അടക്കമുള്ള കർണാടകയിലെ പലയിടങ്ങളിലും കോവിഡ് മൂലം മരിച്ചവരുടെ കൃത്യമായ കണക്കുകളില്ലാത്തത് വിനയാവും. ഇതോടെ കർണാടകയിൽ മരിക്കുന്ന മലയാളികളുടെ ആശ്രിതർക്ക് സർക്കാറുകൾ ആനുകൂല്യം നഷ്ടമാവുമെന്ന് ആശങ്ക.
കർണാടകയിലെ ആകെ കോവിഡ് മരണങ്ങളുടെ കൂട്ടത്തിലാണ് മലയാളികളേയും ചേർക്കുന്നത്. ഇതിൽ സ്ഥിരതാമസക്കാരും ജോലിയാവശ്യാർഥം വാടകക്ക് താമസിക്കുന്നവരും ഉണ്ട്. ഇവിടെ മരിച്ച മലയാളികളുടെ വിവരങ്ങൾ പ്രത്യേകമായി കേരള സർക്കാർ ഇതുവരെ ശേഖരിച്ചിട്ടില്ല. കണക്കുകൾ നോർക്ക ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ കൈവശവുമില്ല.
2020 മുതൽ ജൂലൈ രണ്ടുവരെ കർണാടകയിൽ 35,222 ആണ് കോവിഡ് മരണം. ഇതിൽ ആയിരത്തിലധികം േപർ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. ജൂലൈ രണ്ടുവരെ ബംഗളൂരു അർബൻ ജില്ലയിൽ മാത്രം 15,655 പേർക്കാണ് കോവിഡ് ബാധിച്ചത്.
ഇതിൽ 800 ലധികം മലയാളികളും ഉൾപ്പെടും. ബംഗളൂരുവിന് പുറമെ മംഗളൂരു, ഹുബ്ബള്ളി, കുടക്, ചാമരാജ് നഗർ, മൈസൂരു, ശിവമൊഗ്ഗ, ബെള്ളാരി, ദാവൻഗരെ തുടങ്ങിയ വിവിധ ജില്ലകളിലും മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ മലയാളികളുടെ മാത്രമായി 50 ഒാളം മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ട്.
ഇതിൽ തന്നെ പലരുടെയും ബന്ധുക്കളുടെ അസാന്നിധ്യത്തിലാണ് കെ.എം.സി.സി സംസ്കാര ചടങ്ങുകൾ ഏറ്റെടുത്തിരുന്നത്.
മറുനാട്ടിൽ മരിച്ച മലയാളികളുടെ വിവരങ്ങൾ സർക്കാർ ഏജൻസികളിലൂടെ ശേഖരിക്കുകയോ നേരിട്ട് രജിസ്ട്രേഷന് സൗകര്യമൊരുക്കുകയോ ചെയ്താൽ മാത്രമെ ഒറ്റവർക്ക് നഷ്ടപരിഹാരം ലഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.