ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം ശേഷിക്കെ അന്തിമ സ്ഥാനാർഥി പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് വരെ പത്രിക പിൻവലിക്കാൻ സ്ഥാനാർഥികൾക്ക് അവസരമുണ്ടാകും. രണ്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നിലവിൽ പ്രചാരണത്തിലുള്ള മല്ലികാർജുൻ ഖാർഗെയുടെയും ശശി തരൂരിന്റെയും ഇന്നത്തെ പരിപാടികൾ.
ഖാർഗെയുടെ പരിപാടികൾ ആന്ധ്രയിലും തെലങ്കാനയിലുമാണ്. പി.സി.സി ഓഫിസുകളിൽ എത്തി വോട്ടർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖാർഗെക്കൊപ്പം രമേശ് ചെന്നിത്തലയും സംസ്ഥാനങ്ങളിൽ എത്തും. വെള്ളിയാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിൽ എത്തിയ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡൽഹിയിലുള്ള ശശി തരൂർ പ്രവർത്തകരെയും നേതാക്കളെയും കാണും. ഉച്ചക്ക് ശേഷം മഹാരാഷ്ട്രയിലാണ് പ്രചാരണം. പദവികളിൽ ഇരിക്കുന്ന നേതാക്കൾ ഖാർഗെക്ക് പരസ്യ പിന്തുണ നൽകുന്നതിനെതിരെ തരൂർ പക്ഷം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിക്ക് പരാതി നൽകിയേക്കും. ഗുജറാത്തിലായിരുന്ന അദ്ദേഹം ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും. സ്ഥാനാർഥികളെ പിന്തുണച്ചു കൊണ്ടുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ മിസ്ത്രി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.