ലൈംഗികാതിക്രമം; സിവിൽ ജഡ്ജി ജീവനൊടുക്കാൻ അനുവാദം തേടിയ സംഭവത്തിൽ ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി

ന്യൂഡൽഹി: യു.പിയിൽ ജില്ല ജഡ്ജിയിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ട വനിത ജഡ്ജി ജീവനൊടുക്കാൻ അനുവാദം തേടി സുപ്രീംകോടതിക്ക് കത്തെഴുതിയതിന് പിന്നാലെ സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് റിപ്പോർട്ട് തേടി. ജഡ്ജിയുടെ പരാതിയിൽ അലഹബാദ് ഹൈകോടതിയുടെ ആഭ്യന്തര പരാതിപരിഹാര സമിതി നടത്തുന്ന അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

അപമാനിതയായി ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു.പി ബാന്ദ ജില്ലയിലെ വനിത ജഡ്ജി സുപ്രീംകോടതിക്ക് തുറന്ന കത്തെഴുതിയത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടിയത്.

ജില്ല ജഡ്ജിക്കെതിരെ വനിത ജഡ്ജി സുപ്രീംകോടതിയിൽ നൽകിയ റിട്ട്. ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഹൈകോടതിയുടെ ആഭ്യന്തര പരാതിപരിഹാര സമിതി അന്വേഷണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ഇതിന് പിന്നാലെയായിരുന്നു വനിത ജഡ്ജി തുറന്ന കത്തെഴുതിയത്.

താൻ നേരത്തെ ജോലിചെയ്ത ബാരാബാങ്കിയിലെ ജില്ല ജഡ്ജിയിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് ഇവർ തുറന്നെഴുതിയത്. നിരവധി പരാതികൾ നൽകിയിട്ടും അതിക്രമം നടത്തിയ ജഡ്ജിക്കെതിരെ യാതൊരു നടപടിയുമില്ല. ഇങ്ങനെ അപമാനിതയായി ജീവിക്കുന്നതിലും ഭേദം ജീവനൊടുക്കുകയാണെന്നും അതിന് അനുവാദം നൽകണമെന്നും ഇവർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്തിൽ പറഞ്ഞു.

023 ജൂലൈയിൽ ഹൈകോടതിയിലെ ആഭ്യന്തര പരാതിപരിഹാര സമിതിക്ക് പരാതി നൽകി. ആയിരക്കണക്കിന് മെയിലുകൾ അയച്ചിട്ട് ആറുമാസത്തിന് ശേഷം ഇപ്പോൾ അന്വേഷണം തുടങ്ങുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ പറഞ്ഞിരിക്കുന്ന അന്വേഷണം തന്നെ ഒരു പ്രഹസനമാണ്. അന്വേഷണത്തിലെ സാക്ഷികൾ പ്രതിയായ ജില്ല ജഡ്ജിയുടെ അടുത്ത സഹപ്രവർത്തകരാണ്. ജഡ്ജിനെതിരായി അവർ മൊഴി നൽകുമെന്നാണോ അന്വേഷണ സമിതി കരുതുന്നത്? അന്വേഷണം അവസാനിക്കും വരെ ജില്ല ജഡ്ജിയെ സ്ഥലം മാറ്റണം. ഈയൊരു കുറഞ്ഞ ആവശ്യം പോലും പരിഗണിക്കപ്പെട്ടില്ല. സുപ്രീംകോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എന്‍റെ റിട്ട് പരാതി എട്ട് സെക്കൻഡിനുള്ളിൽ കോടതി തള്ളി. എന്‍റെ ജീവിതവും പദവിയും ആത്മാഭിമാനവുമാണ് അവിടെ റദ്ദാക്കപ്പെട്ടതെന്നാണ് തോന്നിയത്.

ആരോപണവിധേയനായ ജില്ല ജഡ്ജിയുടെ പൂർണ നിയന്ത്രണത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അതിന്‍റെ ഫലമെന്താകുമെന്ന് എല്ലാവർക്കുമറിയാം. സ്വയം നീതി ലഭ്യമാക്കാനാകാതെ ഞാൻ എങ്ങനെ മറ്റുള്ളവർക്ക് നീതി നൽകും. എനിക്ക് ഇനി ജീവിക്കണമെന്ന് ആഗ്രഹമില്ല. കഴിഞ്ഞ ഒന്നരവർഷമായി ജീവച്ഛവമായാണ് ഞാൻ തള്ളിനീക്കുന്നത്. ജീവനും ആത്മാവുമില്ലാത്ത ഈ ശരീരവുമായി മുന്നോട്ടുപോകുന്നതിൽ അർഥമില്ല. ജീവിതം കൊണ്ട് ഞാൻ ഇനിയൊന്നും ഉദ്ദേശിക്കുന്നില്ല. എന്നെ ആത്മാഭിമാനത്തോടെ ജീവനൊടുക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുന്നു -അർപിത സാഹു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെഴുതിയ തുറന്ന കത്തിൽ പറഞ്ഞു. 

Tags:    
News Summary - CJI Chandrachud seeks report on allegations of sexual harassment by UP judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.