ഹൈദരാബാദ്: തെലങ്കാനയിൽ ക്ഷേത്ര സന്ദർശനത്തിനിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റു മന്ത്രിമാരും സ്റ്റൂളിൽ ഇരിക്കുമ്പോൾ ദലിതനായ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയെ തറയിലിരുത്തി അപമാനിച്ചെന്ന ആരോപണവുമായി പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്). സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമമായ എക്സിലൂടെ പുറത്തുവിട്ടാണ് ബി.ആർ.എസിന്റെ വിമർശനം.
നാൽഗൊണ്ട ജില്ലയിലെ യദാദ്രി ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയപ്പോഴാണ് സംഭവം. രേവന്ത് റെഡ്ഡിയും മന്ത്രിമാരായ കൊമട്ടി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ഉത്തംകുമാർ റെഡ്ഡി എന്നിവർ സ്റ്റൂളിൽ ഇരിക്കുന്നതും പുരോഹിതൻ മന്ത്രം ചൊല്ലിക്കൊടുക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയെ മാത്രം തറയിലിരുത്തി കടുത്ത രീതിയിൽ അപമാനിച്ചെന്നാണ് ബി.ആർ.എസ് ആരോപണം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ആർ.എസിനെ തോൽപിച്ചാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്തെ ആദ്യ ദലിത് ഉപമന്ത്രിയായി മല്ലു ഭട്ടി വിക്രമാർക്ക ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.