ന്യൂഡൽഹി: ഹിന്ദുരാഷ്ട്രത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഛത്തീസ്ഗഢ് കോൺഗ്രസ് എം.എൽ.എ അനിത ശർമ്മ. അത് യാഥാർഥ്യമാക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അനിത ശർമ്മ ആവശ്യപ്പെട്ടു. റായ്പൂരിൽ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയുടെ ജന്മവാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അവരുടെ വിവാദ പ്രസ്താവന.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്യണം. നമ്മൾ ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കണം. ഇത് യാഥാർഥ്യമാകണമെങ്കിൽ എല്ലാ ഹിന്ദുക്കളും ഒന്നിച്ച് നിൽക്കണമെന്നും എം.എൽ.എ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണ് എം.എൽ.എ പ്രകടിപ്പിച്ചതെന്നും അതിനോട് യോജിപ്പില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി ഭരണഘടനക്ക് ഒപ്പമാണ്. അംബേ്ദക്കറും ജവഹർലാൽ നെഹ്റുവും ഡോ.രാജേന്ദ്ര പ്രസാദും മുന്നോട്ടുവെച്ച മതേതരത്വത്തിനൊപ്പമാണ് കോൺഗ്രസെന്ന് പാർട്ടി വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
അതേസമയം, തന്റെ പ്രസ്താവന തെറ്റായി വ്യഖാനിക്കുകയാണ് ചെയ്തതെന്ന് അനിത ശർമ്മ പറഞ്ഞു. ഞാൻ ഗാന്ധിയനാണ്. രാജ്യത്ത് വിവിധ സമൂദായങ്ങൾ സൗഹാർദത്തോടെയാണ് കഴിയുന്നത്. അത് ആരും തകർക്കരുതെന്നാണ് ആഗ്രഹം. ബി.ജെ.പി വിഘടിപ്പിച്ചവരെ ഒന്നിപ്പിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. എല്ലാവരേയും ഒന്നിപ്പിക്കുന്നതാകണം ഹിന്ദുരാഷ്ട്രമെന്നാണ് തന്റെ ആശയമെന്നും അനിത ശർമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.