ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുത ബന്ധവും എ.സിയും തടസ്സപ്പെട്ടു. വഡോദരയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ വിമാനത്തിനുള്ളിൽ ബഹളംവെച്ചു.
വിമാനം റൺവേയിൽ നിശ്ചലമായിരിക്കുമ്പോഴാണ് സംഭവം. 6ഇ 657 എന്ന വിമാനത്തിന്റെ ഗ്രൗണ്ട് പവർ യൂണിറ്റ് തകരാറിലാകുകയായിരുന്നു. തുടർന്ന് എയർ കണ്ടീഷനിങ്ങും ക്യാബിൻ ലൈറ്റുകളും പൂർണമായും ഓഫായി. ഇത് വിമാനത്തെ ഇരുട്ടിലാക്കുകയും ശ്വാസംമുട്ടിക്കുന്നതും ചൂടുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 8.50 മുതൽ 9.15 വരെ ഏകദേശം 25 മിനിറ്റോളമാണ് വിമാനം ഇരുട്ടിലായത്. യാത്രക്കാരിലൊരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
പവർ യൂണിറ്റിലെ സാങ്കേതിക തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതി തകരാറിനെത്തുടർന്ന് എയർലൈൻ ടെക്നീഷ്യൻമാർ ഉടൻ തന്നെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും വൈദ്യുതി വിതരണം വിജയകരമായി പുനഃസ്ഥാപിക്കുകയും ചെയ്തതായും അവർ പറഞ്ഞു. തുടർന്നാണ് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. രാത്രി 8.40 ന് പുറപ്പെടേണ്ട വിമാനം രാത്രി 10 മണിയോടെയാണ് ടേക്ക് ഓഫ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.