രേവന്ത് റെഡ്ഡി
ലണ്ടൻ: ലണ്ടനിൽ ഔദ്യോഗിക സന്ദർശനത്തിലുള്ള തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ലണ്ടൻ സന്ദർശനം പൂർത്തിയാക്കി ആഗസ്റ്റ് 30-ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിന് മുമ്പ് യു.എസ് സന്ദർശിക്കാനായിരുന്നു മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നത്. എന്നാൽ രാഷ്ട്രീയ കോണിൽ നിന്നുള്ള അനുമതി ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം യു.എസ് യാത്രക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സി.എം.ഒ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള 'തെലങ്കാന റൈസിങ് ഔദ്യോഗിക സംഘത്തിന്റെ യു.കെ, യു.എസ് പര്യടനത്തിനായി സംസ്ഥാന സർക്കാർ അനുമതി തേടിയിരുന്നുവെങ്കിലും യു.കെ സന്ദർശനത്തിന് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. ഔദ്യോഗിക സംഘം യു.കെയിൽ എത്തിയ ശേഷമാണ് യു.എസ് സന്ദർശനാനുമതി നിഷേധിച്ച വിവരം കേന്ദ്രം അറിയിച്ചത്.
യു.എസ് സന്ദർശനം റദ്ദാക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി ആഗസ്റ്റ് 23ന് ബോസ്റ്റണിലേക്ക് പോകുന്നതിന് പകരം ലണ്ടനിൽ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് മടങ്ങും. ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാങ്കേതികവിദ്യകളെയും തെലങ്കാനയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു യു.എസ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി.
രാജ്യത്തിന്റെയും യുവത്വത്തിന്റെയും ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ രാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പുകൾക്കും അതീതമായി ചിന്തിക്കാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസിലെ ഹാർവാർഡ്, എം.ഐ.ടി തുടങ്ങിയ മുൻനിര സർവ്വകലാശാലകളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കാനുള്ള ചർച്ചകൾ ഉദ്യോഗസ്ഥർ തുടരുമെന്നും, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ യു.കെയിലെ പ്രമുഖ സ്ഥാപനങ്ങളുമായുള്ള മറ്റ് ഔദ്യോഗിക കൂടിക്കാഴ്ചകളിൽ അദ്ദേഹം മുൻനിശ്ചയപ്രകാരം പങ്കെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.