ന്യൂഡൽഹി: കോക്രോച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
ജൂലൈ 20ന് നടന്ന പാർലമെന്റ് മാർച്ച് പ്രതിഷേധത്തിനിടെ പൊലീസിന്റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ 19 വയസ്സുകാരൻ സാഹിൽ ലോച്ചബിനൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതോടെ, രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയാണ്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പ്രവർത്തകരും നേതാക്കളും രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. സാഹിലിന്റെ മാതാവും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പെല്ലറ്റ് പ്രയോഗം സംബന്ധിച്ച ആരോപണം അന്വേഷിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം.
സാഹിൽ ലോച്ചബിന് പെല്ലറ്റ് ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. സാഹിൽ നേരത്തെ ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ വിവരങ്ങൾ നൽകാൻ പൊലീസ് തയാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
പ്രതിപക്ഷ നേതാവ് ആദ്യം വിദ്യാർഥിയുമായി കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, അവിടെവെച്ച് ന്യൂഡൽഹി ഡി.സിപി സച്ചിൻ ശർമ്മ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി അവിടെയെത്തി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയായിരുന്നു.
വിദ്യാർഥികളും യുവാക്കളും പങ്കെടുത്ത പ്രതിഷേധത്തിനിടെയാണ് പൊലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ സുരക്ഷാസേന അമിതബലം പ്രയോഗിച്ചെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഡൽഹി പൊലീസ് പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം നിഷേധിക്കുകയായിരുന്നു.
വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിച്ചതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവന്നിരുന്നു. സഫ്ദർജങ് ആശുപത്രിയിലെ ഒരു രോഗിയുടെ മെഡിക്കൽ രേഖയിൽ ശരീരത്തിൽ പെല്ലറ്റ് കഷണങ്ങൾ കുടുങ്ങിയിരുന്നതായി രേഖപ്പെടുത്തിയ റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.