ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സേവനമെത്തിക്കാൻ ഇലോൺ മസ്ക്; വീണ്ടും ശ്രമം സജീവമാക്കി സ്റ്റാർലിങ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കിയതായി റിപ്പോർട്ട്. അനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ തടസ്സങ്ങൾ നേരിട്ടതിന് പിന്നാലെയാണ് കമ്പനി വീണ്ടും നടപടികൾ ശക്തമാക്കുന്നത്. ഇന്ത്യയിൽ മതിയായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കാത്ത പ്രദേശങ്ങൾക്ക് സ്റ്റാർലിങ്ക് സഹായകരമാകുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക് പറഞ്ഞു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ആവശ്യത്തിന് കണക്റ്റിവിറ്റി ലഭിക്കാത്തവർക്ക് സേവനം പ്രയോജനപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഒരു പോസ്റ്റിന് എക്സിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പല ഗ്രാമങ്ങളിലും ഇപ്പോഴും മികച്ച 4ജി കണക്റ്റിവിറ്റി ലഭ്യമല്ലെന്നായിരുന്നു പോസ്റ്റിലെ അവകാശവാദം. ഗ്രാമപ്രദേശങ്ങളിലെ ഇന്റർനെറ്റ് സബ്സ്ക്രിപ്ഷൻ നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. ഗ്രാമങ്ങളിൽ 100 ആളുകളിൽ 48.31 പേർക്കാണ് ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുള്ളത്. നഗരങ്ങളിൽ ഇത് 100 ആളുകളിൽ 126.80 ആണ്. ഇതിനിടെയാണ് ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്റ്റാർലിങ്ക് വീണ്ടും സജീവമാക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററായ ഇൻ-സ്പേസിൽ ജെൻ 2 സാറ്റലൈറ്റ് കോൺസ്റ്റലേഷന് അനുമതി തേടി കമ്പനി വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്.

ഡയറക്ട്-ടു-ഡിവൈസ് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക സൗകര്യങ്ങളാണ് ജെൻ 2 കോൺസ്റ്റലേഷന്റെ പ്രത്യേകത. ഇതിലൂടെ അനുയോജ്യമായ മൊബൈൽ ഉപകരണങ്ങൾക്ക് പരമ്പരാഗത മൊബൈൽ ടവറുകളുടെ സഹായമില്ലാതെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കും. സുരക്ഷാ ആശങ്കകളെ തുടർന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ സ്റ്റാർലിങ്കിന്റെ അനുമതി നടപടികൾ മരവിപ്പിച്ചിരുന്നു.

സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖലയിലൂടെ ഇന്റർനെറ്റ് സേവനം നൽകുന്ന സംവിധാനമാണ്. സാധാരണ ജിയോസ്റ്റേഷണറി ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് ഏകദേശം 36,000 കി.മീറ്റർ ഉയരത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഏകദേശം 550 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലാണ് സഞ്ചരിക്കുന്നത്. ഭൂമിയോട് അടുത്തുള്ള ഭ്രമണപഥമായതിനാൽ ഡാറ്റ കൈമാറ്റത്തിലെ താമസം കുറക്കാൻ ഇത് സഹായിക്കും.

Tags:    
News Summary - Starlink India Launch Plans Revived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.