ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ചേരുമെന്ന് അഭ്യൂഹം. ഇതുസംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലെന്നാണ് വിവരം.
കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് ഡി.എം.കെ എൻ.ഡി.എയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ഇതോടെ ഡി.എം.കെയിൽനിന്ന് എൻ.ഡി.എ മന്ത്രിസഭയിൽ മന്ത്രിമാരുണ്ടാകുമെന്ന ചർച്ചകളും സജീവമായി. 20ലധികം കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകൾ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഡി.എം.കെക്ക് ലോക്‌സഭയിൽ 22ഉം രാജ്യസഭയിൽ എട്ടും എം.പി.മാരുണ്ട്.
നേരത്തേ, കേന്ദ്രസർക്കാറിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ ഡി.എം.കെ ശക്തമായി എതിർത്തിരുന്നു. എന്നാൽ, പിന്നീട് നിലപാടിൽ ഡി.എം.കെ അയവ് വരുത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രത്യേകിച്ച് തമിഴ്നാടിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് ബി.ജെ.പി ഉറപ്പ് നൽകിയതിന് പിന്നാലെ, തമിഴ്നാടിന് ദോഷമാവില്ലെങ്കിൽ ബില്ലിനെ എതിർക്കേണ്ടതില്ലെന്നാണ് ഡി.എം.കെ നിലപാട് സ്വീകരിച്ചത്.
നിലവിൽ ഡി.എം.കെ ഇൻഡ്യ സംഘത്തിന്റെ ഭാഗമല്ല. തമിഴ്നാട്ടിൽ കോൺഗ്രസ് വിജയിയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡി.എം.കെ ഇൻഡ്യ മുന്നണിയിൽനിന്ന് അകലുകയായിരുന്നു. ബി.ജെ.പി.യുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ഡി.എം.കെ ആവർത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഡി.എം.കെക്ക് ബി.ജെ.പിയുമായി നേരത്തെ രഹസ്യ ധാരണയുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് ‘തുറന്നതും നേരിട്ടതുമായ സഖ്യമായി’ മാറിയെന്നും ആരോപിച്ച് തമിഴ്നാട് ഊർജ നിയമ മന്ത്രി ആർ. നിർമൽകുമാർ രംഗത്തെത്തിയിരുന്നു. ഡി.എം.കെ എം.പി കനിമൊഴി ലോക്സഭാ സ്പീക്കർ ഓം ബിർളയെ സന്ദർശിച്ചതിനെ ചുറ്റിപ്പറ്റിയായിരുന്നു മന്ത്രിയുടെ വിമർശനം. സഭയിലെ ഇരിപ്പിട ക്രമീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന കനിമൊഴിയുടെ വിശദീകരണത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഇത് രാഷ്ട്രീയ ധാരണ മറച്ചുവെക്കാനുള്ള വിശദീകരണമാണെന്നായിരുന്നു നിർമൽകുമാറിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.