കപിൽ സിബൽ
ന്യൂഡൽഹി: പാർട്ടി പരിപാടികളിൽ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ 'ദേശവിരുദ്ധം' എന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രൂക്ഷമായ മറുപടിയുമായി മുതിർന്ന രാജ്യസഭാ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ. 1950 മുതൽ ബിജെപിയുടെ ഔദ്യോഗികമോ സ്വകാര്യമോ ആയ പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിച്ചിട്ടുണ്ടോയെന്നും, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയോ പ്രധാനമന്ത്രിയായിരുന്നപ്പോൾ അടൽ ബിഹാരി വാജ്‌പേയിയോ ഇത് പൂർണമായി പാടിയിട്ടുണ്ടോയെന്നും സിബൽ ചോദിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കപിൽ സിബൽ ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ രംഗത്ത് വന്നത്. "അന്ന് അവർ പൂർണമായി പാടിയിട്ടില്ലെങ്കിൽ നിങ്ങളും ദേശവിരുദ്ധരായിരുന്നോ? ഇതിലൂടെ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് തുറന്നുകാട്ടപ്പെടുന്നത്," എന്ന് അദ്ദേഹം കുറിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രപരമായ തീരുമാനങ്ങളെ അവഹേളിച്ചുകൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
1937-ലെ ചരിത്രപരമായ പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടി യോഗങ്ങളിൽ വന്ദേമാതരത്തിലെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ അമിത് ഷാ, കോൺഗ്രസിന്റെ തീരുമാനം വോട്ട് ബാങ്ക് പ്രീണനത്തിനായാണെന്നും രാജ്യവിരുദ്ധമാണെന്നും ആരോപിച്ചിരുന്നു. ഇതിന് ശക്തമായ മറുപടിയുമായാണ് കപിൽ സിബൽ രംഗത്തെത്തിയത്.
1937-ൽ കോൺഗ്രസ് കൈക്കൊണ്ട നിലപാട് രാജ്യവിഭജനത്തിന് അടിത്തറയിട്ടുവെന്നും, നരേന്ദ്ര മോദി സർക്കാർ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിൽ ആ തെറ്റ് തിരുത്തി ഗാനം പൂർണമായി ആലപിക്കാൻ നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കിയപ്പോൾ കോൺഗ്രസ് അതിനെ തള്ളിക്കളയുകയാണെന്നുമായിരുന്നു അമിത് ഷായുടെ ആരോപണം. കോൺഗ്രസിന്റെത് തീവ്രമായ പ്രീണന രാഷ്ട്രീയമാണെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ അവർ അവഹേളിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു.
എന്നാൽ, രാജ്യത്തെ തൊഴിലില്ലായ്മ, വിദ്യാർഥി പ്രക്ഷോഭങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭരണപക്ഷം ഇത്തരം വിവാദങ്ങൾ ബോധപൂർവം കുത്തിപ്പൊക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടുന്നു. വ്യാജ ദേശീയത ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ച് സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സിബൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.