സ്റ്റേറ്റ് ബാങ്ക് ലയനം: വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്ന നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. ബന്ധപ്പെട്ട ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ അനുമതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ മുന്നോട്ടു നീക്കുന്ന വിജ്ഞാപനത്തിന് കേന്ദ്രമന്ത്രിസഭ യോഗത്തിന്‍െറ അംഗീകാരമായി. എന്നാല്‍, ലയന തീയതി പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു ബാങ്കുകളും ലയിച്ച് എസ്.ബി.ഐ മാത്രമായി പ്രവര്‍ത്തിക്കുന്നതിനായിരുന്നു മുന്‍ധാരണയെങ്കിലും നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ നേരിട്ട പ്രതിസന്ധി ലയന നടപടി വൈകിച്ചു. ഇപ്പോഴും അന്തിമ തീയതി പ്രഖ്യാപിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

ബ്രാഞ്ചുകള്‍, എ.ടി.എമ്മുകള്‍, ജീവനക്കാരുടെ വിന്യാസം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ രൂപമുണ്ടാക്കിയ ശേഷം അന്തിമ തീയതി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ജീവനക്കാര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവില്ളെന്ന് നേരത്തെ ഉറപ്പു നല്‍കിയതാണെന്നും ധനമന്ത്രി പറഞ്ഞു. മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും വലിയ ബാങ്കായി വളരുന്നതിനും സഹായിക്കുന്നതാണ് ലയനം.

അഞ്ചു ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നിര്‍ദേശം നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് എല്ലാ ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് നിയമാനുസൃതം ലയനത്തിന് അംഗീകാരം നല്‍കിയത്. ഇക്കാര്യം ഒൗപചാരികമായി കേന്ദ്രമന്ത്രിസഭയെ അറിയിക്കുന്നതോടെയാണ് അന്തിമ നടപടികള്‍ക്ക് അനുവാദം ലഭിക്കുന്നത്. ഈ നടപടിയാണ് മന്ത്രിസഭ ബുധനാഴ്ച പൂര്‍ത്തിയാക്കിയത്. എസ്.ബി.ടിക്കു പുറമെ ഹൈദരാബാദ്, മൈസൂര്‍, ബിക്കാനിര്‍-ജയ്പൂര്‍, പട്യാല സ്റ്റേറ്റ് ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത്. ഇക്കൂട്ടത്തില്‍ മഹിള ബാങ്ക് ലയനവും ഉദ്ദേശിച്ചിരുന്നെങ്കിലും തീരുമാനമായിട്ടില്ളെന്ന് ധനമന്ത്രി പറഞ്ഞു.

എസ്.ബി.ടിയുടെ 10 ഓഹരിയുള്ളവര്‍ക്ക് 22 എസ്.ബി.ഐ ഓഹരികള്‍ എന്ന അനുപാതം നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. ലയിക്കുന്ന ഓരോ ബാങ്കിന്‍െറയും അനുപാതം വ്യത്യസ്തമാണ്.

Tags:    
News Summary - central cabinet approved sbi-sbt align

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.