ന്യൂഡൽഹി: ഇന്ത്യയിൽ കുടിയേറിയ റോഹിങ്ക്യൻ മുസ്ലിം അഭയാർഥികൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് സഭയിൽ ഇതറിയിച്ചത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചവരെ അനധികൃത കുടിയേറ്റക്കാരായാണ് കാണുന്നത്. ചില റോഹിങ്ക്യക്കാർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നിയമം കർശനമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇൻറലിജൻസ് വിഭാഗങ്ങൾക്കും നിർദേശം നൽകിയതായും നിത്യാന്ദ റായി അറിയിച്ചു. ഇവരുടെ പശ്ചാത്തലവും ബയോമെട്രിക് രേഖകളും ശേഖരിക്കാനും വ്യാജ ഇന്ത്യൻ രേഖകൾ റദ്ദാക്കാനും പുറത്താക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
അനധികൃത കുടിയേറ്റക്കാർക്കും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവർക്കും എതിരെ നടപടികൾ കർക്കശമാക്കണമെന്ന് മാർച്ച് 30നുതന്നെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും നിത്യാനന്ദ റായി സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.