ന്യൂഡൽഹി: കടുത്ത പൊലീസ് മർദനവും കേന്ദ്രസർക്കാറിന്റെ അടിച്ചമർത്തൽ നീക്കവും വകവെക്കാതെ രാജ്യ തലസ്ഥാനത്ത് മൂന്നാം ദിനവും കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി)യുടെ പ്രതിഷേധം തുടരുന്നു. സി.ജെ.പി നേതൃത്വുമായി ഇന്ന് കേന്ദ്ര സർക്കാർ നടത്താനിരുന്ന ചർച്ചയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. നിഷ്പക്ഷ വേദിയിൽ ചർച്ച വേണം എന്ന സി.ജെ.പി ആവശ്യത്തിൽ കേന്ദ്രം ഇതുവരെ തീരുമാനം എടുക്കാത്തതാണ് ചർച്ച അനിശ്ചിതത്വത്തിലാക്കിയത്.
ചർച്ചയുടെ വേദിയായി കോൺസ്റ്റിറ്യൂഷൻ ക്ലബ്ബ് നിർദ്ദേശിച്ചെങ്കിലും കേന്ദ്രം തയ്യാറായില്ലെന്ന് സി.ജെ.പി വക്താവ് സൗരഭ് ദാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണ് സി.ജെ.പിയുടെ പ്രധാന ആവശ്യം. രണ്ടാം ഘട്ട ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. വേദിയും സമയവും സി.ജെ.പിക്ക് തീരുമാനിക്കാം എന്നായിരുന്നു കേന്ദ്രസർക്കാർ പറഞ്ഞത്. ഇതുപ്രകാരം സി.ജെപി കോൺസ്റ്റിറ്യൂഷൻ ക്ലബ് നിർദേശിച്ചു. എന്നാൽ, അതിന് തയ്യാറല്ല എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഓഫിസിൽ വെച്ചായിരുന്നു ചർച്ച നടത്തിയത്. ഇത്തവണ കേന്ദ്ര സർക്കാരിന്റെ ഓഫിസുകളിൽ ചർച്ചക്ക് തയ്യാറല്ല എന്ന നിലപാടിൽ സി.ജെ.പി ഉറച്ചു നിൽക്കുകയാണ്. സ്വതന്ത്രമായ സ്ഥലത്ത് വിശദമായ ചർച്ച വേണമെന്നും തങ്ങളുടെ പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നും ഇവർ പറയുന്നു. എങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കൂ എന്നും നേതൃത്വം അറിയിച്ചു.
കഴിഞ്ഞ തവണ ചർച്ചക്ക് പോയപ്പോൾ സമരക്കാരെ പൊലീസ് ആക്രമിച്ചിരുന്നു. ഇത്തവണ അത്തരം നീക്കം ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സൗരഭ് ദാസ് പറഞ്ഞു. കോൺസ്റ്റിറ്യൂഷൻ ക്ലബ്ബിൽ ചർച്ച നടത്താം എന്ന സിജെപി നിർദ്ദേശം കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതോടെ ചർച്ച വഴിമുട്ടിയ സ്ഥിതിയിലാണ്.
അതേസമയം, നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ച് പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ബുധനാഴ്ച പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും നീറ്റ് ചോദ്യ ചോർച്ച പുറത്തുവന്ന ഉടൻ തന്നെ സർക്കാർ മുൻകൈയെടുത്ത് നടപടികൾ സ്വീകരിച്ചിരുന്നെന്നുമാണ് കേന്ദ്രസർക്കാറിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.