ഗുണ്ടാ നേതാവ് ഗുർപ്രീത് സിങ് സെഖോൺ ആപിൽ; സീറ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്ന് സൂചന, പ്രതിഷേധം
ചണ്ഡിഗഢ്: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഗുണ്ടാ നേതാവ് ഗുർപ്രീത് സിങ് സെഖോൺ ആം ആദ്മി പാർട്ടിയിൽ (എ.എ.പി) ചേർന്നു. ഫിറോസ്പുർ ജില്ലയിലെ സീറയിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരിട്ടെത്തിയാണ് സെഖോണിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
2016ലെ നാഭ ജയിൽചാട്ടക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഗുർപ്രീത് സിങ്. കനത്ത സുരക്ഷയുള്ള നാഭ ജയിലിൽ നിന്ന് നിരവധി തടവുകാർ രക്ഷപ്പെട്ട സംഭവമായിരുന്നു ഇത്.
കഴിഞ്ഞ കുറച്ചുകാലമായി ഫിറോസ്പുർ മേഖലയിൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടിരുന്ന ഗുർപ്രീത് സിങ് ദിവസങ്ങൾക്ക് മുമ്പ് സീറയിൽ പാർട്ടി ഓഫീസ് തുറന്നിരുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തൽ. നേരത്തേ, ഗുർപ്രീത് സിങ് സെഖോണിന്റെ ഭാര്യമാരായ മൻദീപ് കൗർ സെഖോണും കുൽജീത് കൗർ സെഖോണും ശിരോമണി അകാലിദളിന്റെ പിന്തുണയോടെ ബാസിദ്പൂർ, ഫിറോസ്ഷാ മേഖലകളിൽ നിന്നുള്ള ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു.
നാഭ ജയിൽചാട്ടക്കേസിന് പിന്നാലെ 2017ൽ മോഗയിൽനിന്ന് ഗുർപ്രീത് സിങ് സെഖോൺ അറസ്റ്റിലായിരുന്നു. പിന്നീട് പഞ്ചാബ് ഹരിയാന ഹൈകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായി. ഗുർപ്രീത് സിങ് സെഖോണിനെതിരെ വിവിധ ഘട്ടങ്ങളിലായി 47ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ജനക്ഷേമ നയങ്ങളിൽ ആകൃഷ്ടനായാണ് ഗുർപ്രീത് സിങ് സെഖോണും അനുയായികളും പാർട്ടിയിൽ ചേർന്നതെന്ന് എ.എ.പി പഞ്ചാബ് ഘടകം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ചടങ്ങിൽ ഗുർപ്രീത് സിങ് മുഖ്യമന്ത്രിയെ പ്രശംസിക്കുകയും സർക്കാരിന്റെ ചില നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ആപിൽ ചേർന്നതിന് പിന്നാലെ 2027ൽ സീറ നിയമസഭാ മണ്ഡലത്തിൽ ഗുർപ്രീത് സിങ്ങിനെ സ്ഥാനാർഥിയാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ സീറയിൽ മത്സരിക്കുമോയെന്നതിൽ എ.എ.പി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ സീറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എ.എ.പി എം.എൽ.എ നരേഷ് കതാരിയയാണ്. ഗുർപ്രീത് സിങ്ങിന്റെ പാർട്ടി പ്രവേശനം കതാരിയ ക്യാമ്പിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുള്ളതായാണ് വിവരം.
അതേസമയം, ഗുർപ്രീത് സിങ് സെഖോണിന്റെ ആപ് പ്രവേശനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികൾക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ പ്രോത്സാഹനം നൽകുന്നത് അപകടകരമായ മാതൃകയാകുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ശിരോമണി അകാലിദളും എ.എ.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.