തമിഴ്നാട്ടില്‍ ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും കര്‍ഷക സംഘടനകളും പ്രഖ്യാപിച്ച 48 മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം ഇന്നുകൂടി തുടരും. തിങ്കള്‍, ചൊവ്വാ ദിവസങ്ങളിലാണ് സമരം നടക്കുന്നത്.

ദ്രാവിഡ മുന്നേറ്റ കഴകം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്,  സി.പി.ഐ, സി.പി.എം, ഡി.എം.ഡി.കെ, വി.സി.കെ, ടി.എം.സി, കൊങ്കുനാട് മുന്നേറ്റകഴകം എന്നീ സംഘടനകള്‍ക്കൊപ്പം കര്‍ഷ-വ്യാപാരി-വ്യവസായി സംഘടനകളും സമരത്തില്‍ ചേര്‍ന്നു.  തമിഴ്നാടുവഴി കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

ചെന്നൈ സെന്‍ട്രല്‍, പെരമ്പൂര്‍, എഗ്മോര്‍, ആവടി, താംബരം, മധുര, തൃശിനാപ്പള്ളി, കോയമ്പത്തൂര്‍, പൊള്ളാച്ചി, മേട്ടുപ്പാളയം, കടലൂര്‍, കാട്പാടി, തഞ്ചാവൂര്‍, ശ്രീരംഗം, പുതുക്കോട്ടൈ, തിരുനെല്‍വേലി തുടങ്ങി സംസ്ഥാനത്തെ 200ഓളം സ്റ്റേഷനുകളില്‍ ട്രയിന്‍ തടഞ്ഞിട്ടു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സമരം നടന്നു. ലക്ഷക്കണക്കിന് സമരക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചെന്നൈയില്‍ 5000 പേര്‍ അറസ്റ്റിലായി. മധുര, കടലൂര്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ ലാത്തിച്ചാര്‍ജുണ്ടായി.

പ്രമുഖ നേതാക്കളെല്ലാം അറസ്റ്റ് വരിച്ചു. ഡി.എം.കെ ട്രഷററും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍, ആറ് എം.എല്‍.എമാരോടൊപ്പം ചെന്നൈ പെരമ്പൂര്‍ സ്റ്റേഷനില്‍ സമരത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ്ചെയ്്ത് നീക്കി. മുതിര്‍ന്ന ഡി.എം.കെ നേതാക്കളായ കെ.എന്‍. നെഹ്റു ശ്രീരംഗത്തും ദുരൈമുരുകന്‍ കാട്പാടിയിലും സമരത്തിന് നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് എം.എല്‍.എ ടി.പി.എം. മൊയ്തീന്‍ ഖാന്‍ തിരുനെല്‍വേലിയില്‍ അറസ്റ്റ് വരിച്ചു. വിടുതലൈ ചിറുതൈകള്‍ കക്ഷി അധ്യക്ഷന്‍ തിരുമാളവന്‍, ഡി.എം.ഡി.കെ ജനറല്‍ സെക്രട്ടറി വൈകോ, സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തരശന്‍ തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തഞ്ചാവൂരില്‍ കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ പാളത്തില്‍ നെല്‍കതിര് നട്ടും കഞ്ഞിവെച്ചും സമരത്തിന്‍െറ ഭാഗമായി.

കാവേരി: വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കാവേരി ജലതര്‍ക്കത്തത്തെുടര്‍ന്ന് രൂപവത്കരിച്ച ഉന്നതതല വിദഗ്ധ സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ജലകമീഷന്‍ ചെയര്‍മാന്‍ ജി.എസ്. ഝാ അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കാവേരിയില്‍നിന്നുള്ള ജലവിതരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച മുതല്‍ വാദം തുടരും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച സമിതി കര്‍ണാടക,  തമിഴ്നാട് സംസ്ഥാനങ്ങളില്‍ കാവേരി ജലം സംഭരിക്കുന്ന അണക്കെട്ടുകളും സമീപ കാര്‍ഷിക മേഖലകളും സന്ദര്‍ശിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ജലലഭ്യതയും പഠനവിധേയമാക്കി. കാവേരി ജലം സംഭരിക്കുന്ന കര്‍ണാടകയിലെ  കൃഷ്ണരാജ സാഗര്‍, കബനി അണക്കെട്ടുകളും തമിഴ്നാട്ടിലെ മേട്ടൂര്‍ ഭവാനി സാഗര്‍ അണയും സന്ദര്‍ശിച്ചിരുന്നു.

തമിഴ്നാട്ടിലെ കാര്‍ഷിക മേഖലകളായ തഞ്ചാവൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരില്‍നിന്ന് തെളിവെടുത്തിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും പൊതുമരാമത്ത് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി. കാവേരി ട്രൈബ്യൂണലിന്‍െറ അന്തിമ വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടാണ്  നല്‍കിയതെന്ന് കമീഷന്‍ വക്താവ് പറഞ്ഞു. ട്രൈബ്യൂണലിന്‍െറ വിധി അനുസരിച്ച് കര്‍ണാടകക്ക് 270, തമിഴ്നാടിന് 419, കേരളത്തിന് 30, പുതുച്ചേരിക്ക് ഏഴ് ടി.എം.സി ജലമാണ് ലഭിക്കേണ്ടത്. എന്നാല്‍, ട്രൈബ്യൂണല്‍ വിധിപ്രകാരം കാവേരി വാട്ടര്‍ മാനേജ്മെന്‍റിനും കാവേരി ജലനിയന്ത്രണ അതോറിറ്റിക്കും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ രൂപംനല്‍കിയിട്ടില്ല.

 

Tags:    
News Summary - Cauvery River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.