ന്യൂഡൽഹി: രാജ്യത്തിനകത്ത് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ഉയർത്തിയ പ്രതിഷേധത്തിനൊപ്പം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റേതടക്കം വിദേശ സമ്മർദം കൂടി ശക്തിപ്പെട്ടതോടെ എഫ്.സി.ആർ.എ ബില്ലിൽ കുരുങ്ങി മോദി സർക്കാർ. മുഖം രക്ഷിക്കാൻ വിവാദ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാമെന്ന സ്പീക്കർ ഓം ബിർളയുടെ സമവായ നിർദേശം കോൺഗ്രസ് തള്ളി. ജെ.പി.സിക്ക് വിടാനുള്ള നിർദേശത്തെ തങ്ങൾ സഭയിൽ എതിർക്കുമെന്നും ബിൽ പിൻവലിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നും കോൺഗ്രസ് സ്പീക്കറെ അറിയിച്ചു.
ഒന്നുകിൽ കോൺഗ്രസ് എതിർപ്പ് അവഗണിച്ച് ബിൽ ജെ.പി.സിക്ക് വിടുകയോ അതല്ലെങ്കിൽ തൽക്കാലം തൊടാതിരിക്കുകയോ ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഡി.എം.കെ, എൻ.സി.പി (ശരദ്പവാർ), അകാലിദൾ, വൈ.എസ്.ആർ.സി.പി തുടങ്ങിയ കക്ഷികളെ കൂട്ടുപിടിച്ച് മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് പാസാക്കി കോൺഗ്രസിന് രാഷ്ട്രീയമായ തിരിച്ചടി നൽകാനുള്ള തിരക്കിട്ട നീക്കങ്ങൾ കൂടി നടത്തുകയാണ് സർക്കാർ.
പ്രധാനമായും ക്രിസ്ത്യൻ എൻ.ജി.ഒകൾക്കുള്ള വിദേശ സംഭാവനകൾക്ക് തടയിടാനാണ് ആർ.എസ്.എസിന്റെയും വൻവാസി കല്യാൺ ആശ്രമിന്റെയും ആവശ്യപ്രകാരം എഫ്.സി.ആർ.എ ഭേദഗതി ബിൽ മോദി സർക്കാർ കൊണ്ടുവന്നത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് പാസാക്കാനെടുക്കാതെ മാറ്റിവെക്കുകയായിരുന്നു.
എന്നാൽ, ആർ.എസ്.എസ് സമ്മർദം ശക്തമാക്കിയതോടെ വർഷകാല സമ്മേളനത്തിൽ ബിൽ പാസാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സമ്മേളനം അവസാനിക്കുന്ന ഈയാഴ്ച ബിൽ പാസാക്കാനെടുക്കുമെന്നും അതിനായി താൻ സഭയിൽ ഹാജരാകുമെന്നും തന്നെ വന്നുകണ്ട മിസോറം മുഖ്യമന്ത്രിയുടെയും ഡി.എം.കെ എം.പി പി. വിൽസണിന്റെയും നേതൃത്വത്തിലുള്ള രാജ്യത്തെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധികളോട് കഴിഞ്ഞയാഴ്ച അമിത് ഷാ നേരിട്ട് പറയുകയും ചെയ്തു. എന്നാൽ, ക്രിസ്ത്യൻ എൻ.ജി.ഒകളെ പിന്തുണച്ച് വിദേശ നേതാക്കൾ രംഗത്തുവന്നതോടെ നീക്കം പാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.