ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യക്ക് ഡൽഹി പൊലീസ് നോട്ടീസയച്ചു.
നരവനെയുടെ ‘ഫോർ സ്റ്റാർ ഓഫ് ഡെസ്റ്റിനി’യുടെ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഡിജിറ്റലിലും മറ്റു ഫോർമാറ്റുകളിലും പ്രചരിച്ചതിൽ നിരവധി ചോദ്യങ്ങളിൽ ഉത്തരംതേടിയാണ് നോട്ടീസ് അയച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ‘ഫോർ സ്റ്റാർ ഓഫ് ഡെസ്റ്റിനി’യിൽ പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും വിമർശിക്കുന്ന ഭാഗം രാഹുൽ ഗാന്ധി ഉന്നയിക്കാൻ ശ്രമിച്ചതോടെയാണ് പുസ്തകം വലിയ ചർച്ചക്ക് തുടക്കമിട്ടത്. പ്രകാശനംചെയ്യാത്ത പുസ്തകവുമായി രാഹുൽ സഭയിൽ എത്തുകയുണ്ടായി.
പുസ്തകപ്രകാശനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നില്ല. ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’യുടെ പ്രസിദ്ധീകരണാവകാശം തങ്ങൾക്കാണെന്നും പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഒരുപുസ്തകം പ്രഖ്യാപിക്കുന്നതും പ്രീ-ഓർഡറിന് നൽകുന്നതും അത് പ്രസിദ്ധീകരിക്കുന്നതും മൂന്ന് വ്യത്യസ്ത ഘട്ടങ്ങളാണ്. പുസ്തകശാലകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ വിൽപനക്ക് ലഭ്യമാകുമ്പോൾ മാത്രമേ പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ ഇതുവരെ ഒരുരൂപത്തിലും (അച്ചടിച്ചതോ ഡിജിറ്റലോ) പുറത്തിറക്കിയിട്ടില്ലെന്നുമാണ് പ്രസാധകരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.