​'അതൊരു ബഹുമതിയായി കണക്കാക്കൂ'​; ഇൻഡ്യ സഖ്യം ബഹിഷ്‍കരിക്കുന്ന ചാനലുകളോട് ബി.ജെ.പി നേതാവ്

ന്യൂഡൽഹി: പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യ സഖ്യത്തിന്റെ ബഹിഷ്‍കരിക്കാനുള്ള തീരുമാനം ബഹുമതിയായി കണക്കാക്കണമെന്ന് ചാനലുകളോട് ബി.ജെ.പി നേതാവ് അമിത് മാളവ്യ. ബി.ജെ.പിയുടെ ഐ.ടി സെൽ ദേശീയ കൺവീനറാണ് മാളവ്യ. ''ഇൻഡ്യ സഖ്യം ബഹിഷ്‍കരിക്കാൻ തീരുമാനിച്ച ചാനലുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു. പ്രതിപക്ഷം ഇഴയുമെന്ന് പ്രതീക്ഷിച്ചപ്പോൾ വളയാൻ പോലും വിസമ്മതിച്ച മാധ്യമപ്രവർത്തകരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. അവരത് ഒരു ബഹുമതിയായി ധരിക്കണം. അവർക്ക് കൂടുതൽ ശക്തി പകരുന്ന തീരുമാനമാണത്.''-എന്നാണ് അമിത് മാളവ്യ എക്സിൽ കുറിച്ചത്.

ബുധനാഴ്ച ചേർന്ന ഇൻഡ്യ സഖ്യത്തിന്റെ യോഗത്തിലാണ് പക്ഷപാതമായി പെരുമാറുന്ന വാർത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ തീരുമാനിച്ചത്. അതിനു പിന്നാലെ കോൺഗ്രസ് നേതാവ് പവൻ ഖേര ഈ മാധ്യമങ്ങളുടെ പട്ടിക പുറത്തുവിടുകയും ചെയ്തു.

ആജ് തക് എഡിറ്റർ സുധീർ ചൗധരി, റിപബ്ലിക് ടിവിയുടെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരുടെ പേരാണ് പട്ടികയിലുള്ളത്. നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് ബഹിഷ്‌കരിക്കുക.

ഈ അവതാരകർ നയിക്കുന്ന ഒരു ചർച്ചയിലും ഇൻഡ്യ സഖ്യത്തിലെ ഒരു കക്ഷിയും പങ്കെടുക്കില്ല. ‘ബുധനാഴ്ച ചേർന്ന ഇൻഡ്യ സഖ്യത്തിന്‍റെ ഏകോപന സമിതി യോഗത്തിന്‍റെ നിർദേശം പ്രകാരം വ്യാഴാഴ്ച ഇൻഡ്യ മാധ്യമ ഉപസമിതി എടുത്ത തീരുമാനം, താഴെ പറയുന്ന അവതാരകരുടെ ചർച്ചകളിലും പരിപാടികളും ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ തങ്ങളുടെ പ്രതിനിധികളെ അയക്കില്ല’ എന്ന കുറിപ്പോടെയാണ് പട്ടിക പുറത്തിറക്കിയത്.

ടൈംസ് നൗ, റിപ്പബ്ലിക് ഭാരത്, സുദർശൻ ന്യൂസ്, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളും സഖ്യം ബഹിഷ്കരിക്കും. ആം ആദ്മി പാർട്ടി അവരുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലും ഈ പട്ടിക പങ്കുവെച്ചിട്ടുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ സീറ്റുവിഭജന പ്രക്രിയക്ക് തുടക്കമിടാനും ജാതി സെൻസസ് തുറുപ്പുശീട്ടാക്കാനും ഡൽഹിയിൽ ചേർന്ന സഖ്യത്തിന്‍റെ പ്രഥമ ഏകോപന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - BJP's Amit Malviya tells TV news anchors boycotted by INDIA bloc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.