സർക്കാറുമായുള്ള അഭിപ്രായവ്യത്യാസം മുറുകുന്നതിനിടെ ഗവർണറുടെ സ്റ്റാഫിലേക്ക് മുതിർന്ന ബി.ജെ.പി നേതാവിനെ നിയമിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിലേക്കാണ് ബി.ജെ.പി അംഗത്തെ നിയമിക്കാൻ ഒരുക്കങ്ങൾ നടക്കുന്നത്. ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ്. കര്‍ത്തയെ ആണ് നിയമിക്കുന്നത്.
കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ബി.ജെ.പി മാധ്യമ വിഭാഗം മേധാവിയായിരുന്നു ജന്മഭൂമി മുൻ പത്രാധിപർ കൂടിയായ ഹരി എസ്. കർത്ത. ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനില്‍ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയടങ്ങിയ ഫയല്‍ ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി.
നിയമനത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. ഗവര്‍ണര്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് ആക്ഷേപങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നിയമനം. സംസ്ഥാന സർക്കാറുമായി പല സുപ്രധാന വിഷയങ്ങളിലും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് വേണ്ടി ഗവർണർ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു. സി.എ.എ-എൻ.ആർ.സി വിഷയങ്ങളിൽ അടക്കം അത് തുടർന്നു. ഏറ്റവും ഒടുവിലെ സർക്കാർ-ഗവർണർ ഏറ്റുമുട്ടലായിരുന്നു കണ്ണൂർ വി.സി വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.