ബി.ജെ.പി മേക്ക് ഇൻ ഇന്ത്യയെന്ന് പറയുന്നു ; ചൈനയിൽ നിന്ന് വാങ്ങുന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥയുടെ തുടർച്ചയെന്നോണം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ശക്തമാവുന്നതിനിടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

നരേന്ദ്ര മോദിയുെട നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിൻെറ കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി വർധിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ കേന്ദ്രസർക്കാറിനെതിരെ വിമർശനമുന്നയിച്ചത്.

''വസ്തുതകൾ കള്ളം പറയില്ല. ബി.ജെ.പി പറയുന്നത്: ഇന്ത്യയിൽ നിർമിക്കാൻ, ബി.ജെ.പി ചെയ്യുന്നത്: ചൈനയിൽ നിന്ന് വാങ്ങൽ. '' -രാഹുൽ ട്വീറ്റ് ചെയ്തു.

യു.പി.എ, എൻ.ഡി.എ ഭരണകാലങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി സംബന്ധിച്ച കണക്കുകളുടെ ഗ്രാഫിക്സ് ഉൾപ്പെടെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. യു.പി. എ സർക്കാർ ഇറങ്ങി മോദി സർക്കാർ അധികാരത്തിലേറിയ 2014ൽ 12-13 ശതമാനം വരെയായിരുന്നു ചൈനയിൽ നിന്നുള്ള ഇറക്കുമതിയെന്നും അത് മോദി ഭരണകാലത്ത് 2020ൽ 17-18 ശതമാനമാണെന്നും ഗ്രാഫിക്സിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രാഹുൽ വിമർശനമുന്നയിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.